പാലക്കാട്: കെഎസ്ഇബി നെൻമാറ സെക്ഷൻ ഓഫിസ് വളപ്പിൽ ആരംഭിക്കുന്ന സോളാർ വൈദ്യുതി പാടത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനായി പ്രദേശത്തെ മരങ്ങൾ മുറിച്ചുമാറ്റി തുടങ്ങി. മരങ്ങൾ പൂർണമായും മുറിച്ചുമാറ്റി നിലമൊരുക്കി ആറുമാസത്തിനുള്ളിൽ പണി പൂർത്തീകരിക്കാനാണ് തീരുമാനം.
2017 ജനുവരിയിലാണ് അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന എംഎം മണി പദ്ധതി ഉൽഘാടനം ചെയ്‌തത്. ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് പറഞ്ഞ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളാണ് നാലര വർഷങ്ങൾക്ക് ശേഷം ആരംഭിച്ചിരിക്കുന്നത്.
അയിനംപാടത്തുള്ള കെഎസ്ഇബി സബ് സ്‌റ്റേഷന്റെ 8.84 ഏക്കർ സ്‌ഥലത്ത് 9 കോടി രൂപ ചിലവിൽ സോളാർ പാനലുകൾ സ്‌ഥാപിച്ച് 1.5 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ആയിരുന്നു പദ്ധതി. നോയ്ഡയിലെ ജാക്‌സൺ എൻജിനീയേഴ്സ് എന്ന കമ്പനിയാണ് ആദ്യം കരാറെടുത്തിരുന്നത്. എന്നാൽ ജിഎസ്‌ടി നിലവിൽ വന്നതോടെ ഇവർ കൂടുതൽ തുക ആവശ്യപ്പെടുകയും കെഎസ്ഇബി അംഗീകരിക്കാത്ത പശ്‌ചാത്തലത്തിൽ പിൻമാറുകയും ആയിരുന്നു.
മുബൈയിലെ ഇ- ഊർജ ഇൻഫ്രാസ്‌ട്രക്ചർ കമ്പനിയാണ് ഇപ്പോൾ കരാർ എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം ഇവിടെ പ്രവർത്തിച്ചിരുന്ന സെക്ഷൻ ഓഫിസ് വല്ലങ്ങിയിലേക്ക് മാറ്റിയതോടെ പ്രവൃത്തിക്ക് വേഗം കൂടിയെങ്കിലും സെക്ഷൻ ഓഫിസ് വളപ്പിലെ മരങ്ങൾ മുറിച്ചു മാറ്റുന്നതിനുള്ള തടസം വീണ്ടും പ്രവർത്തനം വൈകിപ്പിച്ചു.
സാമൂഹിക വനവൽകരണ വിഭാഗം മുറിച്ചു മാറ്റേണ്ട 121 മരങ്ങൾക്ക് 17,40,690 രൂപയാണ് കണക്കാക്കിയിരുന്നത്. എന്നാൽ, ഈ തുകയ്‌ക്ക് ലേലമെടുക്കാൻ ആരും തയ്യാറായില്ല. ഒടുവിൽ മാർച്ച് മാസത്തിൽ നടന്ന ലേലത്തിൽ 8,61,800 രൂപയ്‌ക്ക് മണ്ണാർക്കാട് സ്വദേശി കരാറെടുത്തതോടെ മരങ്ങൾ മുറിച്ചു മാറ്റിത്തുടങ്ങി.
Malabar News: കാസർഗോഡ് പുതുക്കൈയിൽ ഹൈടെക് കയർ ഫാക്‌ടറി വരുന്നു