ന്യൂഡെല്‍ഹി: വാഹനങ്ങളുടെ വേഗപരിധി നിയന്ത്രിക്കുന്ന നിയമങ്ങള്‍ പുനര്‍നിര്‍മിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഒന്നില്‍കൂടുതല്‍ ലൈനുകളുള്ള ഹൈവേകളില്‍ വേഗപരിധി ലംഘിച്ചാല്‍ വാഹനങ്ങള്‍ക്ക് പിഴ ചുമത്തുന്ന നടപടി നിര്‍ഭാഗ്യകരമാണെന്നും ഗതാഗത മന്ത്രിപറഞ്ഞു. റോഡ് സുരക്ഷ സംബന്ധിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സിലായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്‌താവന.
‘വാഹനങ്ങളുടെ വേഗപരിധി നിയന്ത്രിക്കുന്ന നിയമങ്ങള്‍ പുനര്‍നിര്‍മ്മിക്കണം. എക്സ്പ്രസ് ഹൈവേകളും ഗ്രീന്‍ഫീല്‍ഡ് ഹൈവേകളും ഉള്‍പ്പെടെ പുതിയ റോഡുകള്‍ നിര്‍മ്മിക്കുക, ദേശീയപാതകളെ നാല് – ആറ് പാതകളായി വീതി കൂട്ടുക എന്നിവ കണക്കിലെടുത്ത് വേഗതാ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്’ – വാഹനങ്ങളുടെ വേഗപരിധി ഉയര്‍ത്തുന്നതിനെ പിന്‍തുണച്ചുകൊണ്ട് ഗഡ്കരി പറഞ്ഞു.
ഇന്ത്യയില്‍ റോഡ് അപകട നിരക്ക് ഉയരുന്നതിന് പിന്നില്‍ റോഡ് നിർമ്മാണത്തിലെ അപാകതയാണ്. സംസ്‌ഥാനപാതകള്‍ വികസിപ്പിക്കാനും പരിപാലിക്കാനും സംസ്‌ഥാന സര്‍ക്കാറുകളെ കേന്ദ്രം സഹായിക്കുമെന്നും ഗഡ്കരി ഉറപ്പ് നല്‍കി.
ലോകത്തെ പ്രധാന നഗരങ്ങള്‍ താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ വേഗപരിധി കാണാന്‍ സാധിക്കുക. നിലവില്‍ രാജ്യത്തെ റോഡുകളിലെ ശരാശരി വേഗത 35 കിലോമീറ്ററാണ്.
Read also: 2021 മുതല്‍ എല്ലാ വാഹനങ്ങളിലും ഫാസ്ടാഗ് നിര്‍ബന്ധമാക്കി കേന്ദ്രം