കൊച്ചി: സ്‌റ്റാർ പദവി കിട്ടാൻ കേന്ദ്ര ടൂറിസം ഉദ്യോഗസ്‌ഥർക്ക് ഹോട്ടൽ ഉടമകൾ കോഴ നൽകിയതായി സിബിഐ കണ്ടെത്തൽ. കേരളം ഉൾപ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും സിബിഐ റെയ്‌ഡ് പുരോഗമിക്കുകയാണ്. 55 ലക്ഷത്തോളം രൂപയാണ് റെയ്‌ഡിൽ പിടിച്ചെടുത്തത്.
ഇന്ത്യാ ടൂറിസം ചെന്നൈ റീജിണല്‍ ഡയറക്‌ടര്‍ സഞ്‌ജയ് വാട്‌സിനും അസിസ്‌റ്റന്റ് ഡയറക്‌ടര്‍ രാമകൃഷ്‌ണക്കുമാണ് കോഴ നല്‍കിയിരിക്കുന്നത്. ചെന്നൈയിലുള്ള ഇന്ത്യാ ടൂറിസത്തിന്റെ റീജണല്‍ ഓഫീസാണ് കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലെ ബാറുകള്‍ക്കും ഹോട്ടലുകള്‍ക്കും സ്‌റ്റാർ പദവി നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് സഞ്‌ജയ് വാട്‌സിനും രാമകൃഷ്‌ണയും കേരളത്തിലെ ഹോട്ടലുകള്‍ പരിശോധിച്ച് വരികയായിരുന്നു. ബുധനാഴ്‌ച പുലര്‍ച്ചെ സഞ്‌ജയ് വാട്‌സിന്‍ ചെന്നൈയിലേക്ക് പോകാന്‍ കൊച്ചി വിമാനത്താവളത്തിലേക്ക് വരുന്നതിനിടെ സിബിഐ ഉദ്യോഗസ്‌ഥർ കാർ തടയുകയായിരുന്നു.
ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് ഏജന്റുമാര്‍ ബന്ധപ്പെട്ടതിന്റേയും മറ്റു കോഴ ഇടപാടിന്റേയും വിശദാംശങ്ങള്‍ സിബിഐക്ക് ലഭിച്ചു. തുടർന്നാണ് വിവിധ ഇടങ്ങളിൽ സിബിഐ റെയ്‌ഡ് നടത്തിയത്. ഇടനിലക്കാർ വഴി നൽകിയ കോഴപ്പണം സഞ്‌ജയ് വാട്‌സിന്റെയും രാമകൃഷ്‌ണയുടെയും ഭാര്യമാരുടെ അക്കൗണ്ടുകളിലേക്കാണ് നൽകിയിരിക്കുന്നത് എന്നാണ് സിബിഐ കണ്ടെത്തല്‍. ഇടനിലക്കാർ വഴിയാണ് കോഴ കൈമാറിയത്. അടിസ്‌ഥാന സൗകര്യം പോലുമില്ലാത്ത ഹോട്ടലുകൾക്ക് സ്‌റ്റാർ പദവി നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
Also Read: ബാർ കോഴ; എംഎൽഎമാർക്ക് എതിരായ അന്വേഷണത്തിന് സ്‌പീക്കറുടെ അനുമതി തേടി സർക്കാർ
രണ്ട് ഉദ്യോഗസ്‌ഥർക്കും അനധികൃത സ്വത്തുള്ളതായും സിബിഐ കണ്ടെത്തി. തമിഴ്‌നാട്ടിലെ ഇവരുടെ വസതികളിലും മറ്റും സിബിഐ കഴിഞ്ഞ ദിവസം റെയ്‌ഡ് നടത്തിയതായാണ് റിപ്പോർട്ട്.