തിരുവനന്തപുരം: ബാർ കോഴക്കേസിൽ രമേശ് ചെന്നിത്തലക്കും വിഎസ് ശിവകുമാറിനും കെ ബാബുവിനും എതിരെ അന്വേഷണത്തിന് സ്‌പീക്കറുടെ അനുമതി ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകി. ഗവർണറുടെ അനുമതിക്കായി ഫയൽ ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി. ബാർ ലൈസൻസ് ഫീസ് കുറക്കാൻ രമേശ് ചെന്നിത്തല, കെ ബാബു, വിഎസ് ശിവകുമാർ എന്നിവർ കോഴ വാങ്ങിയെന്നാണ് ബാറുടമയായ ബിജു രമേശ് ആരോപിച്ചത്.
തുടർന്ന് മുഖ്യമന്ത്രി വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയിരുന്നു. അതിന്റെ തുടർച്ചയായാണ് സ്‌പീക്കറുടെ അനുമതി തേടിയത്. എംഎൽഎമാർക്ക് എതിരായ അന്വേഷണം ആയതിനാലാണ് സ്‌പീക്കറുടെ അനുമതിക്ക് സർക്കാർ സമീപിച്ചത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് എതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി വേണമോയെന്ന കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പ് ഫയൽ കൈമാറി.
മുൻ മന്ത്രിമാർക്കെതിരായ അന്വേഷണത്തിന് ഗവർണറുടെ അനുമതി ആവശ്യമാണ്. എന്നാൽ പണം കൈമാറി എന്ന് ബിജുരമേശ് പറയുന്ന സമയം ചെന്നിത്തല മന്ത്രിയായിരുന്നില്ല. അതേസമയം നേരത്തെ അന്വേഷിച്ച് തള്ളിയ കേസിൽ വീണ്ടും അനുമതി നൽകരുത് എന്നാവശ്യപ്പെട്ട് ചെന്നിത്തല ഗവർണറെ സമീപിച്ചിട്ടുണ്ട്.
Read Also: ഏഷ്യൻ മേഖലയിൽ ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യം ഇന്ത്യ