തിരുവനന്തപുരം: ബാർ കോഴക്കേസ് അന്വേഷിക്കാൻ തയ്യാറാണെന്ന സിബിഐ നിലപാട് സ്വാഗതം ചെയ്യുന്നുവെന്ന് ബാറുടമ ബിജു രമേശ്. കേസ് സിബിഐ അന്വേഷിക്കട്ടെ. യാഥാർഥ്യം എല്ലാവരും അറിയണമെന്നും ബിജു രമേശ് പറഞ്ഞു. ആരെയും ബലിയാടാക്കാൻ താൽപര്യം ഇല്ല. കൂടെ നിന്ന പല ബാർ ഉടമകളും പിന്നീട് പിൻമാറി. പല ബിസിനസുള്ള ആളുകളും ഉണ്ട്. ശക്‌തരായ ഉദ്യോഗസ്‌ഥർ ഒതുക്കപ്പെട്ടുവെന്നും ബിജു രമേശ് ചൂണ്ടിക്കാട്ടി.
ബാർ കോഴക്കേസിൽ അന്വേഷണം നടത്താൻ തയ്യാറാണെന്ന് സിബിഐ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി ബാറുടമ ബിജു രമേശ് രംഗത്തെത്തിയത്. 418 ബാറുകൾ അനുവദിക്കാൻ അഞ്ചു കോടി രൂപ കോഴ നൽകിയെന്നായിരുന്നു ബാർ കോഴക്കേസിലെ ആരോപണം. സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരായുള്ള ആരോപണങ്ങളും സിബിഐ ഉന്നയിച്ചിട്ടുണ്ട്.
കൊച്ചി സിബിഐ യൂണിറ്റിലെ എസ്‌പി എ ഷിയാസാണ് സുപ്രീം കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിച്ചത്. രമേശ് ചെന്നിത്തല, വിഎസ് ശിവകുമാർ, കെ ബാബു, ജോസ് കെ മാണി, എന്നിവർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സിബിഐ സുപ്രീം കോടതിയിൽ നിലപാട് അറിയിച്ചത്. കെഎം മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും കോടതിയിൽ ഫയൽ ചെയ്‌ത സത്യവാങ്‌മൂലത്തിൽ സിബിഐ പറയുന്നു.
ബാർ കോഴക്കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തൃശൂർ സ്വദേശി പിഎൽ ജേക്കബ് 2021ൽ ആണ് സുപ്രീം കോടതിയെ സമീപിച്ചത്. 2014ൽ അന്നത്തെ ധനമന്ത്രി ആയിരുന്ന കെഎം മാണി ഉൾപ്പടെയുള്ള നേതാക്കൾക്ക് കോഴ നൽകിയെന്ന ബാർ അസോസിയേഷൻ പ്രസിഡണ്ട് ബിജു രമേശിന്റെ വെളിപ്പെടുത്തലായിരുന്നു പരാതിക്കാധാരം. ഇതിനുള്ള മറുപടിയിലാണ് സിബിഐ നിലപാട് വ്യക്‌തമാക്കിയത്.
കെഎം മാണി അഞ്ചു കോടിയാണ് ആവശ്യപ്പെട്ടിരുന്നത് എന്നാണ് ബിജു രമേശ് വെളിപ്പെടുത്തിയത്. ബാർ ലൈസൻസുകൾ പുതുക്കുന്നതിനായി അന്ന് എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു ഒരു കോടി രൂപ കൈപ്പറ്റിയെന്നും ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്ക് ഒരു കോടിയും ആരോഗ്യമന്ത്രി ആയിരുന്ന വിഎസ് ശിവകുമാറിന് 25 ലക്ഷവും നൽകിയെന്നായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തൽ. സിബിഐ സുപ്രീം കോടതിയിൽ ഫയൽ ചെയ്‌ത സത്യവാങ്മൂലത്തിൽ ഇതെല്ലാം പരാമർശിച്ചിട്ടുണ്ട്.
Most Read: വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും അടങ്ങാതെ സുഡാൻ; 180 പേർ കൂടി കൊച്ചിയിലെത്തി