ഖാർത്തൂം: സൈന്യവും അർധ സൈന്യവും തമ്മിലുണ്ടായ ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കാനുള്ള രക്ഷാദൗത്യം ‘ഓപ്പറേഷൻ കാവേരി’ തുടരുന്നു. 180 പേർ കൂടി ഇന്ന് കൊച്ചിയിലെത്തി. ജിദ്ദയിൽ നിന്നും നേരിട്ടുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊച്ചിയിലെത്തിയത്.
മറ്റു സംസ്‌ഥാനങ്ങളിൽ നിന്നുള്ളവർക്കായി ഹെൽപ് ഡെസ്‌ക് ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 22 പേർ നാട്ടിൽ തിരിച്ചെത്തിയിരുന്നു. ഓപ്പറേഷൻ കാവേരിയുടെ 3000 പേരെ രക്ഷിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. വെള്ളിയാഴ്‌ച വരെ 2,400 ഇന്ത്യക്കാരെ സുഡാനിൽ നിന്ന് രക്ഷപ്പെടുത്തിയതായി കേന്ദ്രം അറിയിച്ചു. അതേസമയം, ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി പൗരൻമാരെ ഒഴിപ്പിക്കുന്ന സാഹചര്യത്തിൽ സുഡാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
എന്നാൽ, വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും സൈന്യവും അർധസൈന്യവും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. 72 മണിക്കൂർ കൂടിയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. മൂന്നാഴ്‌ചയിലേറെയായി തുടരുന്ന ഏറ്റുമുട്ടലിൽ നൂറുകണക്കിന് പേരാണ് ഇതിനോടകം മരിച്ചത്. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ സുഡാനിൽ നിന്നുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. സൗദിയും യുഎഇയിലും സുഡാനിലെ സ്‌ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.
Most Read: സുരക്ഷാ ചിലവ്; മഅദ്‌നിയുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും