തിരുവനന്തപുരം : ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ ചോലയില്‍ പുതുതായി ആരംഭിക്കുന്ന ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ശിലാസ്‌ഥാപനം പൂർത്തിയായി. ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജയാണ് ശിലാസ്‌ഥാപനം നിര്‍വഹിച്ചത്. വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണി ശിലാസ്‌ഥാപന കർമ്മത്തിന് അധ്യക്ഷത വഹിച്ചു.
ആയുര്‍വേദ മെഡിക്കല്‍ കോളേജ് യാഥാർഥ്യമാകുന്നതോടെ ഇടുക്കിയിലെ ജനങ്ങൾക്ക് ഇത് ഏറെ പ്രയോജനകരമാകുമെന്ന് മന്ത്രി കെകെ ശൈലജ വ്യക്‌തമാക്കി. സ്‌ഥലം എംഎല്‍എയും മന്ത്രിയുമായ എംഎം മണിയുടെ ശ്രമഫലമായാണ് ഇപ്പോൾ മെഡിക്കല്‍ കോളേജ് ലഭ്യമാകുന്നത്. സംസ്‌ഥാനത്ത് തിരുവനന്തപുരം, തൃപ്പുണ്ണിത്തുറ, കണ്ണൂര്‍ എന്നീ 3 സര്‍ക്കാര്‍ ആയുര്‍വേദ കോളേജുകളാണ് നിലവിലുള്ളത്. നാലാമത്തെ സര്‍ക്കാര്‍ മേഖലയിലുള്ള ആയുര്‍വേദ കോളേജാണ് ഇടുക്കി ഉടുമ്പന്‍ചോലയില്‍ സ്‌ഥാപിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.
ഉടുമ്പന്‍ചോലയില്‍ 20.82 ഏക്കര്‍ സ്‌ഥലമാണ് ആയുര്‍വേദ മെഡിക്കല്‍ കോളേജിനായി സര്‍ക്കാര്‍ അനുവദിച്ചത്. മലയോര മേഖലയുടെ വികസനം കൂടി മുഖവിലക്കെടുത്താണ് ഇടുക്കിയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ആരംഭിക്കുന്നതെന്നും മന്ത്രി വ്യക്‌തമാക്കി. ആധുനിക സജ്‌ജീകരണങ്ങളോട് കൂടിയ കോളേജും ആശുപത്രിയുമാണ് ഇവിടെ ആരംഭിക്കുന്നത്. ഈ കോളേജ് സ്‌ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 2 കോടി രൂപ അനുവദിച്ചിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
കോളേജിനോടനുബന്ധിച്ച് സ്‌ഥാപിക്കുന്ന ആശുപത്രിയില്‍ എല്ലാ സ്‌പെഷ്യാലിറ്റി ചികിൽസകള്‍ക്കുള്ള സൗകര്യം ഉണ്ടാകുമെന്നും മന്ത്രി വ്യക്‌തമാക്കി. ശിലാസ്‌ഥാപന കർമ്മത്തിൽ ഡീന്‍ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജിജി കെ ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിംഗ് കമ്മിറ്റി അംഗം വിഎന്‍ മോഹനന്‍, തൃപ്പുണ്ണിത്തുറ ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോക്‌ടർ ടിഡി ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read also : പാവപ്പെട്ടവർക്ക് 5 രൂപക്ക് ഭക്ഷണം; ‘മാ’ പദ്ധതിയുമായി മമത ബാനർജി