കൊല്ലങ്കോട്: ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ട് കൈയ്യടി നേടുകയാണ് കേരളാ പോലീസ്. ട്രാഫിക് ബ്ളോക്കിൽ കുടുങ്ങി ടെൻഷൻ അടിച്ചിരുന്ന വിദ്യാർഥികളെ കൃത്യസമയത്ത് പരീക്ഷാ ഹാളിൽ എത്തിച്ച കൊല്ലങ്കോട് പോലീസുകാർക്കാണ് ഇത്തവണ കേരള ജനതയൊന്നാകെ അഭിനന്ദനം അറിയിക്കുന്നത്. പാലക്കാട് ജില്ലയിലാണ് സംഭവം.
പ്ളസ് വൺ പരീക്ഷയ്‌ക്കായി പോയ മൂന്ന് പെൺകുട്ടികളാണ് ട്രാഫിക് ബ്ളോക്കിൽ കുടുങ്ങിയതോടെ സഹായം തേടി പോലീസ് സ്‌റ്റേഷനിൽ എത്തിയത്. വണ്ടിത്താവളം കെകെഎം ഹയർ സെക്കണ്ടറി സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം പ്ളസ് വൺ വിദ്യാർഥികളായ മീര, കാവ്യ, നവ്യ എന്നിവരാണ് സ്‌കൂളിൽ സമയത്തിനെത്താൻ പോലീസിന്റെ സഹായം തേടിയത്.
കൊല്ലങ്കോട് നിന്ന് വടവന്നൂർ വഴി വണ്ടിത്താവളത്തേക്ക് പോകുന്ന സ്വകാര്യ ബസിലാണ് കുട്ടികൾ കയറിയത്. ഒന്നര കിലോമീറ്റർ കഴിഞ്ഞപ്പോൾ ആലമ്പള്ളം ചപ്പാത്തിന്റെ ഭാഗത്ത് വെച്ച് ഗതാഗത തടസം നേരിടുകയായിരുന്നു. ഗുഡ്‌സ് ഓട്ടോ കേടുവന്ന് ചപ്പാത്തിൽ കുരുങ്ങിയതായിരുന്നു പ്രശ്‌നം. ഇതോടെ, കൃത്യസമയത്ത് സ്‌കൂളിൽ എത്തിക്കാൻ കഴിയില്ലെന്ന് ബസുകാർ അറിയിച്ചതോടെ എന്ത് ചെയ്യണമെന്നറിയാതെ കുട്ടികൾ ടെൻഷൻ അടിച്ചു.
പല വാഹനങ്ങളെയും കൈ കാണിച്ചെങ്കിലും ആരും നിർത്തിയില്ല. ടാക്‌സി വാഹനങ്ങളിൽ പോകാൻ ആവശ്യത്തിന് പണവും ഇവരുടെ കൈയിൽ ഇല്ലായിരുന്നു. ഇതോടെ കുട്ടികൾ കരച്ചിലായി. എന്നാൽ, മൂവരും ഓടി കൊല്ലങ്കോട് പോലീസ് സ്‌റ്റേഷനിലെത്തി സഹായം അഭ്യർഥിക്കുകയായിരുന്നു. കരഞ്ഞുകൊണ്ട് സ്‌റ്റേഷനിലേക്ക് ഓടിച്ചെന്ന കുട്ടികളെ ഒരു നിമിഷം പോലും വൈകിക്കാതെ പോലീസ് വാഹനത്തിൽ വണ്ടിത്താവളത്തെ പരീക്ഷാ ഹാളിൽ കൃത്യസമയത്ത് എത്തിക്കുകയായിരുന്നു.
മാത്രമല്ല, അധ്യാപകരെ കണ്ടു വിവരം അറിയിച്ചു. കുട്ടികൾ പരീക്ഷ എഴുതിയെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് പോലീസുകാർ മടങ്ങിയത്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ വിവരം പങ്കുവെച്ചത്. പോസ്‌റ്റു കണ്ടു നിരവധിപ്പേരാണ് കേരള പോലീസിനെ അഭിനന്ദിച്ചു രംഗത്തെത്തിയത്.
Most Read: കോഴിക്കോട് മെഡിക്കൽ കോളേജ് പീഡനം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി