മലപ്പുറം: വാഹനാപകടത്തിൽ മരിച്ച സഹപ്രവർത്തകന്റെ കുടുംബത്തിന് കൈത്താങ്ങാവാൻ ഒരു കൂട്ടം ബസ് ജീവനക്കാരും ഉടമകളും. തിങ്കളാഴ്‌ച ‘കാരുണ്യ സർവീസ്’ നടത്താനാണ് ഇവരുടെ തീരുമാനം. 75ലധികം ബസുകളാണ് ഈ കാരുണ്യ യാത്രയിൽ പങ്കെടുക്കുന്നത്. അന്നേ ദിവസം സർവീസ് നടത്തി കിട്ടുന്ന തുക മരണപ്പെട്ട സഹപ്രവർത്തകന്റെ കുടുംബത്തിന് കൈമാറും.
ഫെബ്രുവരി 19ന് കോട്ടക്കൽ പുത്തൂരിന് സമീപം പാറക്കോറിയിൽ ഉണ്ടായ അപകടത്തിലാണ് സ്വകാര്യ ബസ് കണ്ടക്‌ടർ ആയിരുന്ന പൊൻമള സ്വദേശി വേലുമ്പാക്കൽ മൊയ്‌തീന്റെ മകൻ മുഹമ്മദ് ഫസൽ (36) മരിച്ചത്. ഫസൽ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ടിപ്പർ ലോറിയിൽ ഇടിക്കുക ആയിരുന്നു.
തിരൂർ-മഞ്ചേരി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിലെ കണ്ടക്‌ടറായ ഫസൽ പുലർച്ചെ ആരംഭിക്കുന്ന ട്രിപ്പിനായി തിരൂരിലേക്ക് ബൈക്കിൽ പോകുന്നതിനിടെ ആയിരുന്നു അപകടം. മാതാവ്- നഫീസ, ഭാര്യ- ശബ്‌ന, മകൻ- ആദിൽ മുഹമ്മദ്. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഫസലിന്റെ വിയോഗം കുടുംബത്തെ പ്രതിസന്ധിയിൽ ആക്കിയിരുന്നു.
കുടുംബ സഹായ കമ്മിറ്റിക്ക് കീഴിൽ തൊഴിലാളികളും ഉടമകളും കൈകോർത്തതോടെ ആണ് ‘കാരുണ്യ യാത്ര’ക്ക് വഴിയൊരുങ്ങിയത്. തിങ്കളാഴ്‌ച നടത്തുന്ന കാരുണ്യ യാത്രയിൽ കിട്ടുന്ന കളക്ഷനും ബസ് ജീവനക്കാരുടെ വേതനവും ഉടമകളുടെ പങ്കും ഫസലിന്റെ കുടുംബത്തിന് കൈമാറും.
ജില്ലയിൽ ആദ്യമായാണ് ഇത്രയും കൂടുതൽ ബസുകൾ ഒന്നിച്ച് കാരുണ്യ യാത്രക്ക് രംഗത്ത് ഇറങ്ങുന്നത് എന്ന് ജീവനക്കാർ പറഞ്ഞു. എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും അവർ അഭ്യർഥിച്ചു.
Malabar News: കോരപ്പുഴ പാലം ഇനി ‘കേളപ്പജി’യുടെ പേരിൽ അറിയപ്പെടും