എലത്തൂർ: കോരപ്പുഴ പാലം ഇനി ദേശീയ പ്രസ്‌ഥാനത്തിന്റെ മുൻനിര പോരാളിയായിരുന്ന കേളപ്പജിയുടെ പേരിൽ അറിയപ്പെടും. പാലത്തിന് കേളപ്പജി പാലം എന്ന് നാമകരണം ചെയ്‌ത സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഫെബ്രുവരി 17നാണ് പുതിയ പാലത്തിന്റെ ഉൽഘാടനം നടന്നത്.
1938ൽ കെ കേളപ്പൻ മലബാർ ഡിസ്ട്രിക്‌ട് ബോർഡ് പ്രസിഡണ്ടായിരുന്ന കാലത്താണ് കോരപ്പുഴക്ക് കുറുകെ പാലം നിർമാണം ആരംഭിച്ചത്. മദ്രാസ് ആസ്‌ഥാനമായി പ്രവർത്തിച്ച ഡൻകർലി ആൻഡ് കമ്പനിയാണ് കരാറെടുത്തത്.
1940ൽ 2.84 ലക്ഷം രൂപ ചെലവിട്ടാണ് നിർമാണം പൂർത്തീകരിച്ചത്.കേളപ്പജി പാലം ഉൽഘാടനം ചെയ്യണമെന്ന് ആവശ്യം അന്ന് ശക്‌തമായിരുന്നു. എന്നാൽ യാതൊരുവിധ ചടങ്ങുകളോ ആഘോഷങ്ങളോ ഇല്ലാതെ കാളവണ്ടി കടത്തിവിട്ട് കെ കേളപ്പൻ പാലം ജനങ്ങൾക്ക് തുറന്നു കൊടുക്കുകയായിരുന്നു.
ഒരു പതിറ്റാണ്ടിൽ ഏറെയായി ഭീഷണി നേരിട്ടിരുന്ന പാലം സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി 28 കോടി ചിലവിട്ടാണ് പൂർണമായും പൊളിച്ചുമാറ്റി പുതിയ പാലം നിർമിച്ചത്.
Read Also: പാലാരിവട്ടം പാലം; ഇന്ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും