കൊച്ചി : സംസ്‌ഥാനത്ത് പാലാരിവട്ടം പാലം ഇന്ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. ഇന്ന് വൈകിട്ട് 4ന് ദേശീയ പാത വിഭാഗം ചീഫ് എഞ്ചിനീയറാണു പാലം ഗതാഗതത്തിനു തുറന്നു നൽകുക. തിരഞ്ഞെടുപ്പു പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ചടങ്ങുകൾ ഒഴിവാക്കിയാണ് പാലം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുക.
മന്ത്രി ജി സുധാകരനും മറ്റ് ഉന്നത ഉദ്യോഗസ്‌ഥരും ഇന്ന് പാലം സന്ദർശിക്കും. തകരാറിലായ പാലത്തിൽ ചെന്നൈ ഐഐടി റിപ്പോർടിന്റെ വെളിച്ചത്തിൽ 2019 മേയ് 1 മുതൽ ഗതാഗതം നിർത്തി വച്ചിരുന്ന ഗതാഗതമാണ് ഇന്ന് മുതൽ വീണ്ടും പുനഃരാരംഭിക്കുന്നത്. തകരാറിലായ പാലം 2020 സെപ്റ്റംബർ അവസാനത്തോടെയാണ് പുനർനിർമാണം ആരംഭിച്ചത്. തുടർന്ന് 8 മാസം കൊണ്ട് പൂർത്തിയാക്കേണ്ട പണി അഞ്ചരമാസം കൊണ്ട് റെക്കോർഡ് വേഗത്തിൽ പൂർത്തിയാക്കി.
വിവിധ ഏജൻസികളുടെ റിപ്പോർടുകളുടെ അടിസ്‌ഥാനത്തിലാണ് പാലം പുനർനിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. തുടർന്ന് തകരാറിലായ ഗർഡറുകളും പിയർ ക്യാപുകളും പൊളിച്ച് പുതിയവ നിർമിച്ചു. കൂടാതെ തൂണുകൾ ബലപ്പെടുത്തിയാണ് പാലത്തിന്റെ പുനർനിർമാണം നടത്തിയിരിക്കുന്നത്. ഒപ്പം തന്നെ 100 വർഷത്തെ ഈട് ഉറപ്പാക്കിയാണു പാലം ഗതാഗതത്തിനു തുറന്നു നൽകുന്നതെന്നു മന്ത്രി ജി സുധാകരൻ പറഞ്ഞു.
ദേശീയ പാതയിൽ കൊല്ലം മുതൽ എറണാകുളം വരെ 5 പ്രധാന പദ്ധതികളാണു സർക്കാർ പൂർത്തിയാക്കിയതെന്ന് മന്ത്രി വ്യക്‌തമാക്കി. ഇന്ന് ഗതാഗതം പുനഃരാരംഭിക്കുന്ന പാലാരിവട്ടം പാലത്തിനൊപ്പം കൊല്ലം, ആലപ്പുഴ ബൈപാസുകൾ, കുണ്ടന്നൂർ, വൈറ്റില മേൽപാലങ്ങൾ തുടങ്ങിയവയാണവ. ഇതോടെ ഇവിടങ്ങളിൽ ഗതാഗതം സുഗമമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also : വിജയയാത്ര സമാപനം ഇന്ന്: അമിത് ഷാ വരുന്നു; ചില പ്രമുഖർകൂടി ഇന്ന് ബിജെപിയിലേക്ക്