കോഴിക്കോട്: വടകര താലൂക്ക് ഓഫിസിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് സ്വദേശി കസ്‌റ്റഡിയിൽ. താലൂക്ക് ഓഫിസ് പരിസരത്ത് നേരത്തെ തീയിടാൻ ശ്രമിച്ചയാളാണ് ഇത്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് എന്നാണ് റിപ്പോർട്.
ആന്ധ്ര സ്വദേശി സതീഷ് നാരായണൻ (37) ആണ് വടകര പോലീസിന്റെ കസ്‌റ്റഡിയിൽ ആയത്. നേരത്തെ ചെറിയ തീപിടുത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിലും ഇയാൾ എത്തിയതായി കണ്ടെത്തിയിരുന്നു. വടകര താലൂക്ക് ഓഫിസിന് സമീപമെത്തി വലിച്ചെറിയപ്പെട്ട കടലാസുകൾ കൂട്ടിയിട്ട് തീയിട്ട ശേഷം, തീ ആളിപ്പടരുന്നത് കണ്ട് ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, തീപിടുത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് നടപടികൾ തുടങ്ങും. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഹരിദാസന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. 11 ഉദ്യോഗസ്‌ഥരാണ് സംഘത്തിലുള്ളത്.
അട്ടിമറി സാധ്യതയടക്കം സംഘം പരിശോധിക്കുന്നുണ്ട്. ജില്ലാ കളക്‌ടറുടെയും എഡിഎമ്മിന്റെയും മേല്‍നോട്ടത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടറടക്കം സ്‌ഥലത്ത് നടത്തിയ പരിശോധനയില്‍ ഷോർട്ട് സർക്യൂട്ട് മൂലമല്ല അപകടം നടന്നതെന്ന നിഗമനത്തിലാണ് എത്തിയത്.
ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് തീ കത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്. അപ്പോഴേക്കും കെട്ടിടത്തിന്റെ അകം മുഴുവൻ കത്തിനശിച്ചിരുന്നു. കംപ്യൂട്ടർ ഉൾപ്പടെ ഓഫിസിലെ എല്ലാ സാധനങ്ങളും കത്തിപ്പോയി. ഫയലുകൾ വളരെ കുറച്ചു മാത്രമേ മാറ്റാൻ കഴിഞ്ഞുള്ളൂ.
Most Read: തിക്കോടിയിൽ യുവതിയെ തീകൊളുത്തി ആത്‍മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു