തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ ബേബി ഡാം ശക്‌തിപ്പെടുത്തുന്നതിന് മുന്നോടിയായി മരം മുറിക്കാൻ സംസ്‌ഥാന സർക്കാർ നൽകിയ അനുമതി പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തുന്നു. മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യം അട്ടിമറിക്കുന്നതാണ് പുതിയ തീരുമാനമെന്നാണ് ഉയർന്ന് വരുന്ന പ്രധാന വിമർശനം. സർക്കാരിന്റെ തീരുമാനം അറിഞ്ഞില്ലെന്ന വനംമന്ത്രിയുടെ നിലപാട് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം ഇല്ലായ്‌മയായി ചൂണ്ടിക്കാട്ടുകയാണ് പ്രതിപക്ഷം.
പതിനഞ്ച് മരങ്ങൾ മാത്രം മുറിച്ചുനീക്കാനുള്ള അനുമതിയാണ് കേരളം തമിഴ്‌നാടിന് നൽകിയിരിക്കുന്നത്. എങ്കിലും, ഇത് മുല്ലപ്പെരിയാർ പ്രശ്‌നത്തെ കൂടുതൽ ഗൗരവമുള്ളതാക്കാനാണ് സാധ്യത. പുതിയ ഡാമെന്ന ആവശ്യം അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ഈ തീരുമാനമെന്ന വിമർശനം ഉയർന്നുകഴിഞ്ഞു. ബേബി ഡാം ശക്‌തിപ്പെടുത്തിയാൽ പുതിയ ഡാം വേണ്ട എന്ന വാദം ഉയർത്താനും ജലനിരപ്പ് 142 അടിയിൽ നിന്ന് ഉയർത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം ശക്‌തിപ്പെടുത്താനും അവസരം ലഭിക്കുമെന്നും വിമർശനമുണ്ട്.
വനംമന്ത്രി അറിയാതെ മരംമുറിക്കൽ അനുമതി നൽകിയത് പ്രതിപക്ഷം ആയുധമാക്കാനിടയുണ്ട്. വനംമന്ത്രി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററോട് റിപ്പോർട് തേടിയത് ഘടക കക്ഷിയുടെ അതൃപ്‍തിയായും വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ട്. ബേബി ഡാം ശക്‌തിപ്പെടുത്താനുള്ള തീരുമാനം മധ്യകേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തുക എളുപ്പമല്ല. നിയമസഭയിലോ പുറത്തോ മുഖ്യമന്ത്രി ഇക്കാര്യത്തിൽ നൽകുന്ന വിശദീകരണം നിർണായകമാകും.
Also Read: ഗവേഷക വിദ്യാർഥിനിയുടെ പരാതി; പരിശോധിക്കാൻ നാലംഗ സമിതി