തിരുവനന്തപുരം: ഗവേഷക വിദ്യാർഥിനിയുടെ പരാതി പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ച് എംജി സർവകലാശാല. ഗവേഷണ പുരോഗതി വിലയിരുത്താൻ ആറംഗ സമിതിയെയും നിയോഗിച്ചു. സമരം ചെയ്യുന്ന ഗവേഷക വിദ്യാര്‍ഥിനി ദീപ മോഹനന്റെ പരാതി എത്രയും പെട്ടന്ന് തീര്‍പ്പാക്കണമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു സർവകലാശാലയ്‌ക്ക് നിര്‍ദ്ദേശം നൽകിയിരുന്നു.
ഇതിനിടെ എംജി സർവകലാശാല നാനോ സയൻസസ് സെന്റർ ഡയറക്‌ടർ സ്‌ഥാനത്ത് നിന്ന് നന്ദകുമാർ കളരിക്കലിനെ മാറ്റി. സംസ്‌ഥാന സർക്കാർ നിർദ്ദേശം പരിഗണിച്ചാണ് ചുമതലയിൽ നിന്ന് മാറ്റിയത്. ഇന്ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം. സർവകലാശാല വൈസ് ചാൻസലർ സാബു തോമസിനാണ് പകരം ചുമതല.
അതേസമയം എംജി സർവകലാശാലയുടേത് നന്ദകുമാർ കളരിക്കലിനെ സംരക്ഷിക്കുന്ന നിലപാടാണെന്നാണ് ദീപ പി മോഹനന്റെ ആരോപണം. ‘റിപ്പോർട് കിട്ടിയിരുന്നു, അതിൽ നന്ദകുമാർ കളരിക്കൽ സ്‌ഥാപനത്തിൽ തുടരുന്നോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്‌തത ഇല്ലായിരുന്നു,’ പരാതിക്കാരി പ്രതികരിച്ചു. പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഒരു കുറിപ്പാണ് സർവകലാശാല ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നതെന്നും നന്ദകുമാർ കളരിക്കലിനെതിരെ യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ലെന്നും പരാതിക്കാരി ഫേസ്‌ബുക്കിൽ കുറിച്ചു. നന്ദകുമാറിനെ പുറത്താകാതെ സമരം അവസാനിപ്പിക്കില്ലെന്നും നിരാഹാര സമരം തുടരുകയാണെന്നും അവർ വ്യക്‌തമാക്കി.
Most Read: ബിജെപിക്കാരെ തൊട്ടാൽ കണ്ണ് ചൂഴ്ന്നെടുക്കും, കൈ വെട്ടിമാറ്റും; ഭീഷണിയുമായി നേതാവ്