ന്യൂഡെൽഹി: കര്‍ഷകര്‍ക്ക് നേരെ ഭീഷണിയുമായി ബിജെപി എംപി അരവിന്ദ് ശര്‍മ. കഴിഞ്ഞ ദിവസം ഹരിയാന മുന്‍ മന്ത്രി മനീഷ് ഗ്രോവറെ കര്‍ഷകര്‍ തടഞ്ഞിരുന്നു. ഇതിന്റെ പശ്‌ചാത്തലത്തിലാണ് അരവിന്ദ് ശര്‍മയുടെ ഭീഷണി പ്രസംഗം. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ കോണ്‍ഗ്രസുകാരാണെന്നും ബിജെപി നേതാക്കളെ ‘തൊട്ടാല്‍’ കണ്ണ് ചൂഴ്‌ന്നെടുക്കുമെന്നുമാണ് എംപിയുടെ ഭീഷണി.
മനീഷ് ഗ്രോവറെ ആരെങ്കിലും എതിര്‍ത്താല്‍ അവരുടെ കൈ വെട്ടും, കണ്ണ് ചൂഴ്‌ന്നെടുക്കും; എംപി പറഞ്ഞു. പാര്‍ട്ടി പൊതുയോഗത്തിനിടെ ആയിരുന്നു എംപിയുടെ കൊലവിളി. പ്രധാനമന്ത്രി നേരന്ദ്ര മോദിയുടെ പ്രസംഗം ലൈവായി കാണാന്‍ ക്ഷേത്രത്തില്‍ പോയ ബിജെപി നേതാക്കളെ കര്‍ഷകര്‍ കഴിഞ്ഞ ദിവസം വളഞ്ഞിരുന്നു. കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നുള്ള മോദിയുടെ പ്രസംഗത്തിന്റെ ലൈവ് ടെലികാസ്‌റ്റ് കാണാനാണ് ഇവര്‍ എത്തിയത്.
കര്‍ഷകര്‍ രൂപീകരിച്ച വലയം ഭേദിക്കാന്‍ പോലീസ് പലവട്ടം ശ്രമിച്ചെങ്കിലും മുന്‍ മന്ത്രി മനീഷ് ഗ്രോവർ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ പ്രതിഷേധക്കാര്‍ ആറ് മണിക്കൂറോളം തടഞ്ഞു വച്ചിരുന്നു. കര്‍ഷകര്‍ക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന് ഗ്രോവര്‍ മാപ്പ് പറയണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
Read Also: ഗവേഷക വിദ്യാർഥിനിയുടെ പരാതി; ആരോപണ വിധേയനായ അധ്യാപകനെ മാറ്റി