ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കുന്നതിനായി തമിഴ്‌നാട്ടിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം ഇന്നെത്തും. ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകൻ, ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, സഹകരണ മന്ത്രി ഐ പെരിയ സ്വാമി, വാണിജ്യ നികുതി വകുപ്പ് മന്ത്രി പി മൂർത്തി, ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി ആർ ചക്രപാണി തുടങ്ങി 5 മന്ത്രിമാർ അടങ്ങിയ സംഘമാണ് ഇന്ന് ഡാം സന്ദർശിക്കുന്നതിനായി എത്തുന്നത്.
മന്ത്രിമാർക്കൊപ്പം തന്നെ തേനി ജില്ലയിലെ കമ്പം, ആണ്ടിപ്പെട്ടി, പെരിയകുളം തുടങ്ങി ഏഴു മണ്ഡലങ്ങളിൽ നിന്നുള്ള നിന്നുള്ള എംഎൽഎമാരും അണക്കെട്ട് സന്ദർശിക്കാൻ എത്തും. കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന്, ഷട്ടർ തുറന്നതോടെയാണ് ഇവർ സന്ദർശനത്തിനായി എത്തുന്നത്. സന്ദർശനത്തിന് ശേഷം സംഘം മാദ്ധ്യമങ്ങളെ കണ്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം തന്നെ ഡാമിലെ ജലനിരപ്പ് 138.70 അടിയായി ഉയരുകയും ചെയ്‌തു. ഇതോടെ കൂടുതൽ ഷട്ടറുകൾ ഉയർത്തി സെക്കന്റിൽ മൂവായിരത്തി തൊള്ളായിരം ഘനയടി ജലമാണ് നിന്നും പുറത്തേക്ക് ഒഴുക്കുന്നത്. മുല്ലപ്പെരിയാറിന്റെ വൃഷ്‌ടി പ്രദേശമായ പെരിയാർ കടുവ സങ്കേതത്തിൽ പെയ്‌ത കനത്ത മഴയാണ് ജലനിരപ്പ് വേഗത്തിൽ ഉയരാൻ കാരണമായത്. 5 മണിക്കൂർ കൊണ്ട് ജലനിരപ്പ് ഒരടിയോളം ഉയർന്നതിനെ തുടർന്നാണ് അടച്ചിട്ട ഷട്ടറുകൾ വീണ്ടും തുറന്നത്.
Read also: കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി; ദീർഘദൂര സർവീസുകളടക്കം മുടങ്ങും