ന്യൂഡെൽഹി: അരുണാചൽ പ്രദേശ് തവാങ് അതിർത്തിയിൽ ചൈനയുടെ പ്രകോപനം നേരിടാൻ വ്യോമനിരീക്ഷണം കൂട്ടാൻ ഇന്ത്യയുടെ തീരുമാനം. ചൈന കൂടുതൽ ഹെലികോപ്റ്ററുകൾ മേഖലയിൽ എത്തിച്ചതിനെ തുടർന്നാണ് നിരീക്ഷണം കൂട്ടാൻ ഇന്ത്യയുടെ തീരുമാനം.
അരുണാചൽ മേഖലയിലും ദെപ്‌സാങ്ങിലും ചൈനീസ് സാന്നിധ്യം കൂടിയെന്നാണ് വിലയിരുത്തൽ. ഇതോടെ കമാൻഡർതല ചർച്ചക്കുള്ള നിർദ്ദേശവും ഇന്ത്യ വീണ്ടും മുന്നോട്ട് വെച്ചിട്ടുണ്ട്. അരുണാചലിലെ വ്യോമ താവളങ്ങളിൽ വിന്യസിച്ചിട്ടുള്ള സുഖോയ് യുദ്ധവിമാനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അതിർത്തിയിലുടനീളം നിരീക്ഷണം നടത്തിയിരുന്നു.
ഈ മാസം ഒമ്പതിന് ചൈനയുടെ സൈനികർ അതിക്രമിച്ചു കയറാൻ ശ്രമിച്ചതിന് ഏതാനും ദിവസം മുൻപ് ഇന്ത്യയെ ലക്ഷ്യമിട്ട് അവരുടെ ഡ്രോണുകൾ എത്തിയിരുന്നു. സുഖോയ് യുദ്ധവിമാനങ്ങൾ അവയെ തുരത്തിയെന്നും സേനാ വൃത്തങ്ങൾ അറിയിച്ചു. ടാങ്കുകളും മിസൈലുകളും അടക്കമുള്ള സന്നാഹങ്ങൾ ഇന്ത്യൻ ഭാഗത്ത് സജ്‌ജമാണ്.
സംഭവത്തെ കുറിച്ച് ചൈനീസ് പ്രതിരോധ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, അതിർത്തിയിൽ സ്‌ഥിതി പൊതുവെ ശാന്തമാണെന്നും പ്രശ്‌നങ്ങൾ ഇല്ലെന്നും ചൈനീസ് വിദേശകാര്യ വക്‌താവ് വാങ് വെൻബിൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സംഘർഷത്തിൽ പരിക്കേറ്റ സൈനികരുടെ എണ്ണം ചൈന ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ, ആറ് ഇന്ത്യൻ സൈനികരെ ഗുവാഹത്തിയിലെ സേനാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇന്ത്യൻ സേനാ വൃത്തങ്ങൾ അറിയിച്ചിരുന്നു.
ഡിസംബർ ഒമ്പതിന് അരുണാചൽ പ്രദേശിലെ തവാങ് സെക്‌ടറിൽ 200ൽ അധികം ചൈനീസ് സൈനികർ ആയുധങ്ങളുമായി ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടിയത് കഴിഞ്ഞ ദിവസമാണ് സൈനിക വൃത്തങ്ങൾ വ്യക്‌തമാക്കിയത്. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ കടന്നുകയറിയ പ്രദേശങ്ങളിൽ നിന്ന് പൂർണമായി പിൻമാറാൻ വിസമ്മതിക്കുന്നതിന് ഇടെയാണ് അതിർത്തിയിൽ മറ്റൊരിടത്ത് കൂടി സംഘർഷം ഉണ്ടാക്കാൻ ചൈനയുടെ ശ്രമം.
അതിനിടെ, വിഷയം ഇന്നും പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷ നീക്കം ഉണ്ട്. വിഷയത്തിൽ സഭ പ്രക്ഷുബ്‌ധമാകാനുള്ള സാധ്യതയും ഉണ്ട്. പ്രതിപക്ഷ പാർട്ടികളുടെ യോഗം ഇന്ന് ചേരും. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയാണ് യോഗം വിളിച്ചത്. എല്ലാ പ്രതിപക്ഷ പാർട്ടികളെയും യോഗത്തിന് ക്ഷണിച്ചിട്ടുണ്ട്. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം.
Most Read: സജി ചെറിയാൻ വീണ്ടും മന്ത്രിസഭയിലേക്കോ? സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്