കണ്ണൂർ: രണ്ടു ദിവസത്തെ തെളിവെടുപ്പിന് ശേഷം പ്രജീഷ് കൊലക്കേസിലെ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. റിമാൻഡിൽ ആയിരുന്ന പ്രതികളായ മിടാവിലോട് സ്വദേശി അബ്‌ദുൽ ഷുക്കൂർ, പനയത്താംപറമ്പ് കല്ലുള്ളതിൽ പ്രശാന്തൻ എന്നിവരുടെ തെളിവെടുപ്പ് ഇന്നലെ പൂർത്തിയായിരുന്നു. ബുധനാഴ്‌ചയാണ് പ്രതികളെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങിയത്.
തുടർന്ന് മൃതദേഹം ചാക്കിൽകെട്ടി തള്ളിയ പൊതുവാച്ചേരിയിലെ കനാൽ പരിസരത്തും പ്രശാന്തനെ പനയത്താംപറമ്പിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു. കൊലക്ക് ഉപയോഗിച്ച കൊടുവാൾ വാങ്ങിയ വിരാജ്പേട്ടയിലെ കടയിലും പ്രതികളെ എത്തിച്ചിരുന്നു. കടക്കാരൻ പ്രതികളെ തിരിച്ചറിഞ്ഞതായും പോലീസ് പറഞ്ഞു. മിടാവിലോട് പ്രശാന്തി നിവാസിൽ ഇ പ്രജീഷിനെ കഴിഞ്ഞ ഓഗസ്‌റ്റ് 19 നാണ് പ്രതികൾ കൊലപ്പെടുത്തിയത്.
ചക്കരക്കൽ ഇൻസ്‌പെക്‌ടർ എൻകെ സത്യനാഥൻ, എസ്‌ഐ രാജീവൻ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ നിന്നും നാലു ലക്ഷം രൂപ വിലവരുന്ന തേക്കുമര ഉരുപ്പിടികൾ കവർച്ച ചെയ്‌ത കേസിൽ സാക്ഷിമൊഴി നൽകിയതിനെ തുടർന്നാണ് കണ്ണൂർ സ്വദേശി പ്രജീഷ് എന്ന യുവാവിനെ പ്രതികൾ കൊന്നു കനാലിൽ തള്ളിയത്.
Read Also: സ്‌ത്രീധനത്തിന് എതിരേ കെഎസ്ആർടിസിയും; ജീവനക്കാർ സത്യവാങ്മൂലം നൽകണം