കോഴിക്കോട്: സ്‌ത്രീധനത്തിന് എതിരേ കെഎസ്ആർടിസിയും രംഗത്ത്. കെഎസ്ആർടിസിയിലെ എല്ലാ പുരുഷ ജീവനക്കരും സ്‌ത്രീധനത്തിന് എതിരെയുള്ള സത്യവാങ്മൂലം എഴുതി ഒപ്പിട്ട് നൽകണമെന്ന് കോർപറേഷൻ ഉത്തരവിട്ടു. സമൂഹത്തിൽ സ്‌ത്രീധനപീഡനവും, ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികളും പെൺകുട്ടികളുടെ മരണങ്ങളും നാൾക്കുനാൾ വർധിച്ച് വരുന്നതിന്റെ അടിസ്‌ഥാനത്തിലാണ് കോർപറേഷന്റെ പുതിയ നടപടി.
വിഷയങ്ങളിൽ ജീവനക്കാരും പ്രതിഷേധിക്കണമെന്നാണ് കോർപറേഷന്റെ തീരുമാനം. സത്യവാങ്മൂലത്തിലും ഇതേ വാചകങ്ങളാണ് വേണ്ടത്. ജീവനക്കാർ സ്‌ത്രീധനം ചോദിക്കുകയോ വാങ്ങുകയോ ചെയ്യില്ലെന്ന് ഉറപ്പുവരുത്തുകയാണ് നടപടിയുടെ ലക്ഷ്യം എന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു. കൂടാതെ, ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെ എന്തെങ്കിലും പരാതി ലഭിക്കുകയാണെങ്കിൽ കേസ് ഗൗരവപൂർവം അന്വേഷിക്കുമെന്നും അധികൃതർ പറഞ്ഞു.
അതേസമയം, അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള ശിക്ഷാ നടപടികളും സ്വീകരിക്കും. ഇത്തരം വിഷയങ്ങളിൽ ജീവനക്കാർ ശക്‌തമായ നിലപടുകൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. സത്യവാങ്മൂലം എത്രയുംപെട്ടെന്ന് ഒപ്പിട്ട് നൽകാനാണ് കോർപറേഷന്റെ നിർദ്ദേശം.
Read Also: പയ്യന്നൂരിലെ യുവതിയുടെ ആത്‌മഹത്യ; വിജീഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി