കണ്ണൂർ: പയ്യന്നൂരിലെ സുനിഷയുടെ ആത്‌മഹത്യയിൽ ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത ഭർത്താവ് വിജീഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തി. ഗാർഹിക പീഡനം, ആത്‌മഹത്യ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മർദ്ദനം വ്യക്‌തമാകുന്ന ശബ്‌ദസന്ദേശം പുറത്തു വന്നതോടെയാണ് പോലീസ് നടപടി.
വെള്ളൂരിലെ വീട്ടിൽ നിന്നാണ് പയ്യന്നൂർ പോലീസ് ഇന്നലെ വിജീഷിനെ കസ്‌റ്റഡിയിലെടുത്തത്. കഴിഞ്ഞ ഞായറാഴ്‌ച വൈകിട്ടാണ് ഭർതൃവീട്ടിലെ ശുചിമുറിയിൽ സുനിഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വിജീഷിൽ നിന്നും മർദ്ദനം നേരിട്ടതായി വ്യക്‌തമാകുന്ന സുനിഷയുടെ ഓഡിയോ പുറത്ത് വന്നിരുന്നു. വിജീഷിന്റെ മാതാപിതാക്കളും സുനിഷയെ ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തിരുന്നുവെന്ന് സുനിഷയുടെ ഓഡിയോയിൽ വ്യക്‌തമാണ്.
കൂടാതെ സുനിഷ ഭർതൃ വീട്ടിൽ നേരിട്ടത് കൊടിയ പീഡനമാണെന്ന് വെളിപ്പെടുത്തി വല്യമ്മ ദേവകിയും രംഗത്തെത്തിയിരുന്നു. സുനിഷയ്‌ക്ക് സ്‌ഥിരമായി ഭർതൃ വീട്ടിൽ നിന്ന് മർദ്ദനം ഏറ്റിരുന്നതായി അവർ വെളിപ്പെടുത്തി. സുനിഷയ്‌ക്ക് ഭക്ഷണം നൽകിയിരുന്നില്ലെന്നും ഒരു മാസമായി ഹോട്ടലിൽ നിന്ന് പാഴ്‌സൽ വാങ്ങിയാണ് കഴിച്ചിരുന്നതെന്നും ഇവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സ്വന്തം വീട്ടിലേക്ക് വിളിക്കാനോ പോകാനോ സുനിഷയെ അനുവദിച്ചിരുന്നില്ലെന്നും അവർ വിളിപ്പെടുത്തി.
ഒന്നരവർഷം മുമ്പാണ് പയ്യന്നൂർ കോറോം സ്വദേശി സുനിഷയും വിജീഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായത് കൊണ്ട് ഇരുവീട്ടുകാരും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു.
Most Read: കുറ്റ്യാടിയിലെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പരാതികൾ കൂടുന്നു