കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി ഗോൾഡ് പാലസ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുന്നൂറിലധികം പരാതികൾ ലഭിച്ചതായി പോലീസ്. ദിനംപ്രതി പരാതികൾ കൂടിവരികയാണ്. കുറ്റ്യാടി സ്‌റ്റേഷൻ പരിധിയിൽ മാത്രം 250 ലധികം പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇത് കൂടാതെ പയ്യോളി, കല്ലാച്ചി ശാഖകളിലും തട്ടിപ്പിന് ഇരയായവരുടെ പരാതികൾ വേറെയും ഉണ്ട്. അതേസമയം, തുടർ നടപടികൾ ചർച്ച ചെയ്യാനായി തട്ടിപ്പിന് ഇരയായവർ ഇന്നലെ കുറ്റ്യാടിയിൽ യോഗം ചേർന്നു.
നിലവിൽ തട്ടിപ്പ് കേസിലെ മുഖ്യപ്രതി കുറ്റ്യാടി വടയം കുളങ്ങരത്താഴ സ്വദേശി വിപി സബീർ മാത്രമാണ് കുറ്റ്യാടി പോലീസിന്റെ അറസ്‌റ്റിലായത്. കേസില്‍ മൂന്ന് പേർ കൂടി പിടിയിലാവാനുണ്ട്. സബീർ ഇപ്പോൾ പോലീസ് കസ്‌റ്റഡിയിലാണ്. ഇയാളെ കൂടുതൽ ചോദ്യം ചെയ്‌ത് വരികയാണ്. തുടർന്നായിരിക്കും, തട്ടിപ്പ് നടത്തിയ പണം ഏതൊക്കെ അക്കൗണ്ടിലേക്ക് മാറ്റി നിക്ഷേപിച്ചുവെന്നും, കേസിൽ ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും കണ്ടെത്താൻ സാധിക്കുക.
കുറ്റ്യാടി കരണ്ടോട് തയ്യുളളതില്‍ മുഹമ്മദ്, കച്ചേരി കെട്ടിയ പറമ്പത്ത് ഹമീദ്, തൊടുപൊയിൽ സബീൽ എന്നിവരാണ് മറ്റ് പ്രതികൾ. പയ്യോളി, കല്ലാച്ചി, കുറ്റ്യാടി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഗോൾഡ് പാലസ് ജ്വല്ലറിയാണ് നിക്ഷേപത്തട്ടിപ്പ് നടത്തിയത്. നാലു വര്‍ഷം മുൻപാണ് ഗോള്‍ഡ് പാലസ് ജ്വല്ലറി കുറ്റ്യാടി കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങിയത്. പണവും സ്വര്‍ണവും സ്വീകരിച്ച് ജ്വല്ലറി ബിസിനസില്‍ പങ്കാളികളാക്കാമെന്ന് വാഗ്‌ദാനം നല്‍കിയായിരുന്നു തട്ടിപ്പ്.
Read Also: ചെങ്കൽ ക്വാറികളിൽ വിജിലൻസ് റെയ്‌ഡ്; നാല് ലോറികൾ പിടിച്ചെടുത്തു