ന്യൂഡെൽഹി: വസ്‌ത്രങ്ങള്‍, പാദരക്ഷകൾ എന്നിവയുടെ നികുതി 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി വര്‍ധിപ്പിക്കാനുള്ള തീരുമാനം മാറ്റി. സംസ്‌ഥാനങ്ങളുടെയും വ്യവസായ മേഖലയുടെയും എതിര്‍പ്പിനെ തുടര്‍ന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ചരക്ക് സേവന നികുതി കൗണ്‍സില്‍ യോഗം ഈ തീരുമാനം എടുത്തത്.
ജിഎസ്‌ടി കൗണ്‍സിലിന്റെ 46ആമത് യോഗമാണ് ഡെല്‍ഹിയില്‍ ചേര്‍ന്നത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ സംസ്‌ഥാനങ്ങളിലെ ധനമന്ത്രിമാരുമായി നടത്തിയ പ്രീ-ബജറ്റ് കൂടിയാലോചനയിലും വിഷയം ചര്‍ച്ചയായിരുന്നു. ഉല്‍പന്നങ്ങളുടെ ഉയര്‍ന്ന നികുതി നിരക്കില്‍ പല സംസ്‌ഥാനങ്ങളും എതിര്‍പ്പ് പ്രകടിപ്പിക്കുകയും നിരക്ക് വര്‍ധന നിര്‍ത്തി വയ്‌ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
ഗുജറാത്ത്, പശ്‌ചിമ ബംഗാള്‍, ഡെല്‍ഹി, രാജസ്‌ഥാന്‍, തമിഴ്‌നാട് തുടങ്ങിയ സംസ്‌ഥാനങ്ങളാണ് വിഷയം ഉന്നയിച്ചിരുന്നത്. ടെക്‌സ്‌റ്റൈല്‍സിന്റെ ജിഎസ്‌ടി നിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലിക്കാന്‍ സാധിക്കില്ലെന്ന് സംസ്‌ഥാനങ്ങള്‍ അറിയിക്കുകയായിരുന്നു. അസംഘടിത മേഖലയ്‌ക്കും, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും ഉയര്‍ന്ന ഉൽപാദന ചിലവ് വരുമെന്ന് ചൂണ്ടിക്കാട്ടി വിവിധ സ്‌ഥാപനങ്ങളും നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് വര്‍ധിപ്പിക്കുന്നതിനെ എതിര്‍ത്തിരുന്നു.
വസ്‌ത്ര, തുണിത്തരങ്ങള്‍, പാദരക്ഷകള്‍ എന്നിവയുടെ ജിഎസ്‌ടി നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്താനുള്ള തീരുമാനം 2022 ജനുവരി 1 മുതൽ നടപ്പാക്കാനായിരുന്നു കേന്ദ്ര തീരുമാനം. എന്നാൽ സംസ്‌ഥാനങ്ങളുടെ ശക്‌തമായ എതിർപ്പ് വന്നതോടെയാണ് സർക്കാരും, ജിഎസ്‌ടി കൗൺസിലും തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോവുന്നത്.
Read Also: ഭരണഘടനാ മൂല്യങ്ങൾ ചിലർ തകർക്കാൻ ശ്രമിക്കുന്നു; മുഖ്യമന്ത്രി