ന്യൂഡെൽഹി: രാജ്യം കടുത്ത വാക്‌സിൻ ക്ഷാമം നേരിടുകയും കോവിഡ് രോഗികളുടെ എണ്ണം കൂടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രംഗത്ത്. ദേശീയ മാദ്ധ്യമമായ എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പഞ്ചാബ് മുഖ്യമന്ത്രിയുടെ പ്രതികരണം.
‘സംസ്‌ഥാനങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണവും മരണ നിരക്കും കൂടിക്കൊണ്ടിരിക്കുകയും വാക്‌സിൻ ദൗർലഭ്യം അനുഭവപ്പെടുകയും ചെയ്യുമ്പോൾ ഇന്ത്യ ഉൽപാദിപ്പിക്കുന്ന കോവിഷീൽഡ്, കൊവാക്‌സിൻ എന്നീ പ്രതിരോധ മരുന്നുകൾ വിദേശത്തേക്ക് കയറ്റി അയക്കുകയാണ്. സ്വന്തം രാജ്യത്തെ ജനങ്ങൾക്ക് പ്രാധാന്യം നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാവണം.’ അമരീന്ദർ സിംഗ് പറഞ്ഞു.
മറ്റ് രാജ്യത്തെ ജനങ്ങൾക്ക് അഞ്ച് കോടി വാക്‌സിൻ വിതരണം ചെയ്‌തതിലെ ന്യായം എന്താണ് ? ഞങ്ങൾക്കുള്ളതെവിടെ ? ഇന്ത്യക്കാർക്ക് എവിടെ ? ഞങ്ങൾക്ക് ആദ്യം കിട്ടേണ്ടതല്ലേ ? നമുക്ക് ഉണ്ടെങ്കിൽ മറ്റുള്ളവർക്ക് കൊടുക്കരുതെന്ന് അല്ല പറയുന്നത്. എന്നാൽ നിങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ പ്രാധാന്യം ഇന്ത്യക്കാർക്കാകണം, അദ്ദേഹം പറഞ്ഞു.
കാര്യങ്ങൾ തീരുമാനിക്കാനുള്ള അവസരം സംസ്‌ഥാനങ്ങൾക്ക് നൽകണമെന്നും അമരീന്ദർ സിംഗ് ആവശ്യപ്പെട്ടു. ഡെൽഹിയിലെ പ്രശ്‌നമല്ല മഹാരാഷ്‌ട്രയിൽ, മഹാരാഷ്‌ട്രയുടേതിൽ നിന്ന് വ്യത്യസ്‌തമാകും കേരളത്തിൽ. സംസ്‌ഥാനങ്ങൾ തീരുമാനിക്കാം എവിടെയാണ് വാക്‌സിൻ ആവശ്യമെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
Read Also: ‘സൂര്യന് കീഴില്‍ നിന്നാല്‍ കോവിഡ് വരില്ല’; ബിജെപി റാലിയിൽ പ്രവർത്തകൻ