തിരുവനന്തപുരം: അമ്പതാമത് കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്‌തു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ചാണ് ചടങ്ങ് നടന്നത്. കോവിഡ് സാഹചര്യത്തിൽ ലളിതമായ രീതിയിലാണ് അവാർഡ് വിതരണം നടന്നത്.
മലയാള സിനിമയുടെ വളർച്ചക്ക് സംസ്‌ഥാന ചലച്ചിത്ര അവാർഡ് സുപ്രധാനമായ പങ്ക് വഹിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മികച്ച നടനുള്ള പുരസ്‌കാരം സുരാജ് വെഞ്ഞാറമ്മൂടും മികച്ച നടിക്കുള്ള പുരസ്‌കാരം കനി കുസൃതിയും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശേരി ഏറ്റുവാങ്ങിയപ്പോൾ സമഗ്ര സംഭാവനക്കുള്ള ജെസി ഡാനിയേൽ പുരസ്‌കാരം ഹരിഹരന് വേണ്ടി കെ ജയകുമാർ ഐഎഎസ് ആണ് സ്വീകരിച്ചത്.
ചടങ്ങിൽ അവാര്‍ഡ് ജേതാക്കള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കും മാത്രമായിരുന്നു പ്രവേശനം നൽകിയിരുന്നത്. ചലച്ചിത്ര രംഗത്തെ വിവിധ വിഭാഗങ്ങളിലായി 53 അവാർഡുകൾ വിതരണം ചെയ്‌തു. 25 വർഷം തികയുന്ന ഐഎഫ്എഫ്‌കെയുടെ തപാൽ സ്‌റ്റാമ്പും ചടങ്ങിൽ പ്രകാശനം ചെയ്‌തു.
Read Also: കൗമാരക്കാരുടെ പ്രണയ കേസുകളിൽ പോക്‌സോ ചുമത്തരുത്; തമിഴ്‌നാട് ഹൈക്കോടതി