കോഴിക്കോട്: വിവിധനിലയിൽ പ്രവാസികൾ നൽകിയ സംഭാവനകളാണ് കേരളത്തിന്റെ വൈജ്‌ഞാനിക പുരോഗതിക്കും സാമൂഹിക മുന്നേറ്റത്തിനും പ്രധാന കാരണമായതെന്ന് മർകസ് ചാൻസലർ കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ പറഞ്ഞു. മർകസിൽ സംഘടിപ്പിച്ച സൗദിതല പ്രവർത്തകരുടെ പ്രാർഥനാസംഗമം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കാന്തപുരം.
കോവിഡ് കാലത്ത് പ്രവാസികൾ തൊഴിൽപരമായ നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. അവരുടെ വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ആവശ്യമായ നടപടികൾ ഭരണകൂടങ്ങൾ സ്വീകരിക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു.
വൈദഗ്ധ്യമുള്ള ആളുകൾക്ക് വലിയ സാധ്യതകളാണ് വിദേശ രാഷ്‌ട്രങ്ങളിൽ ഉള്ളത്. ഇത് മുന്നിൽകണ്ടാണ് ബുദ്ധിപരമായും തൊഴിൽപരമായും വൈദഗ്ധ്യമുള്ള യുവസമൂഹങ്ങളെ മർകസ് രൂപപ്പെടുത്തുന്നത്;കാന്തപുരം വ്യക്‌തമാക്കി. മർകസിന്റെ പുതിയ തകാഫുൽ അംഗങ്ങൾക്കുള്ള ഫലകം ചടങ്ങിൽ കൈമാറി.
മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി മുഖ്യ പ്രഭാഷണം നിർവഹിച്ചു. സയ്യിദ് ശിഹാബുദ്ധീൻ അഹ്ദൽ മുത്തനൂർ സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. മർകസ് അസിസ്‌റ്റന്റ് മാനേജർ സിപി ഉബൈദുല്ല സഖാഫി പദ്ധതി അവതരിപ്പിച്ചു. മർസൂഖ് സഅദി പാപ്പിനിശ്ശേരി സ്വാഗതവും അക്ബർ ബാദുഷ സഖാഫി നന്ദിയും പറഞ്ഞു.
Most Read: സർക്കാർ ഓഫീസുകളുടെ ശുചീകരണത്തിന് ഗോമൂത്ര ഫിനോയിൽ മാത്രം; മധ്യപ്രദേശ്