ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന് എതിരെ നിലപാട് കടുപ്പിക്കാൻ കർഷകർ. ഇതിന്റെ ഭാഗമായി ഫെബ്രുവരി 6ന് രാജ്യവ്യാപക പ്രതിഷേധം സംഘടപ്പിക്കുമെന്ന് ഭാരതീയ കിസാൻ (ആർ) പ്രതിനിധി ബൽബീർ സിങ് രാജേവാൽ അറിയിച്ചു. ആറാം തീയതി ഉച്ചക്ക് 12 മണിക്കും മൂന്നുമണിക്കുമിടെ ദേശീയ, സംസ്‌ഥാന പാതകൾ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷക സമരം നടക്കുന്ന പ്രദേശങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചതിലും കേന്ദ്ര ബജറ്റിൽ കർഷകരെ അവഗണിച്ചതിലുമുള്ള മറുപടിയാണ് ഫെബ്രുവരി 6ന് നടക്കാനിരിക്കുന്ന പ്രതിഷേധമെന്നും സമരക്കാർ അറിയിച്ചു.
വരുമാനം വർധിപ്പിക്കുന്നതിനെ കുറിച്ചോ കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്‌ടിക്കുന്നതിനെ കുറിച്ചോ പരാമർശിക്കാതെ, തങ്ങളുടെ ആശങ്കകൾ പരിഗണിക്കുന്നതിൽ ബജറ്റ് പരാജയപ്പെട്ടുവെന്ന് കർഷക സംഘടനാ പ്രതിനിധികൾ പറഞ്ഞു.
താങ്ങുവില നൽകി വിളകൾ സംഭരിക്കാൻ എഫ്‌സിഐക്ക് വായ്‌പയായി കഴിഞ്ഞ വർഷം ബജറ്റിൽ വകയിരുത്തിയത് 1,36,600 കോടി രൂപയാണ്. ഇതിൽ നിന്നും വളരെ കുറച്ച് മാത്രമാണ് ചിലവഴിച്ചത്. എന്നാൽ ഇക്കൊല്ലം യാതൊന്നും തന്നെ വകയിരുത്തിയിട്ടില്ല. ഇത്തരം നീക്കങ്ങൾ എഫ്‌സിഐ അടച്ചുപൂട്ടാനാണോയെന്ന് കർഷകരെ ചിന്തിപ്പിക്കുമെന്ന് സ്വരാജ് ഇന്ത്യ പ്രതിനിധി യോഗേന്ദ്ര യാദവ് പറഞ്ഞു.
Read also: രാജ്യത്തെ പൂർണമായും കച്ചവട താൽപര്യങ്ങൾക്ക് വിട്ടുനൽകുന്ന ബജറ്റ്; മുഖ്യമന്ത്രി