തിരുവനന്തപുരം: കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്‌ഥയായ ആർ ശ്രീലേഖ സർവീസിൽ നിന്ന് ഇന്ന് വിരമിക്കും. യാത്രയയപ്പ് ചടങ്ങുകൾ വേണ്ടെന്ന് വെച്ചാണ് സർവീസ് ജീവിതത്തിൽ നിന്നുള്ള പടിയിറക്കം. 1987 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്‌ഥയാണ് ഇവർ. സംസ്‌ഥാനത്ത് ഡിജിപി പദവിയിലെത്തുന്ന ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്‌ഥ കൂടിയാണ് ശ്രീലേഖ.
33 വർഷത്തെ സർവീസ് ജീവിതത്തിനിടെ പോലീസിനകത്തും പുറത്തുമായി നിരവധി പദവികൾ വഹിച്ച് പോലീസിലേക്കുള്ള സ്‌ത്രീകളുടെ കടന്നുവരവിന് പ്രചോദനമായ വ്യക്‌തിയാണ് ശ്രീലേഖ. പോലീസ് ഉദ്യോഗസ്‌ഥ എന്നതിനൊപ്പം എഴുത്തുകാരി എന്ന നിലയിലും പ്രശസ്‌തി നേടിയിട്ടുണ്ട്. നീരാഴിക്കപ്പുറം, ലോട്ടസ് തീനികൾ, മരണദൂതൻ, കുഴലൂത്തുകാരൻ, കുട്ടികളും പോലീസും, തമസോമ എന്നിവയാണ് പ്രധാന രചനകൾ.
ചേർത്തല എഎസ്‌പി ആയാണ് തുടക്കം. തൃശൂർ, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ എസ്‌പിയായി. സിബിഐയിലും 5 വർഷം എസ്‌പിയായി പ്രവർത്തിച്ചു. വിജിലൻസിൽ മിന്നൽ പരിശോധനക്ക് തുടക്കമിട്ടത് ആർ ശ്രീലേഖ നേതൃത്വം വഹിച്ച കാലത്താണ്. കൺസ്യൂമർ ഫെഡിലെ അഴിമതി കണ്ടെത്തിയ ശ്രീലേഖ നേതൃത്വം നൽകിയ ഓപ്പറേഷൻ അന്നപൂർണ ഏറെ കോളിളക്കങ്ങൾ സൃഷ്‌ടിച്ചിരുന്നു.
ഫയർ ഫോഴ്‌സ് മേധാവി സ്‌ഥാനത്ത് നിന്നാണ് കേരളത്തിന്റെ ആദ്യ വനിതാ ഡിജിപിയുടെ പടിയിറക്കം. പോലീസ് സേനയുടെയോ ഐപിഎസ് അസോസിയേഷന്റെയോ ഒരു യാത്രയയപ്പ് ചടങ്ങുകളും വേണ്ടെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്.