തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വെളിപ്പടുത്തലുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയ്‌ക്ക് എതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പോലീസ്. പരാതിക്ക് ആധാരമായ ശ്രീലേഖയുടെ വിവാദ യൂട്യൂബ് വീഡിയോ പോലീസ് പരിശോധിച്ചു. കോടതിയലക്ഷ്യ പരാമർശങ്ങൾ വീഡിയോയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ, പൾസർ സുനിയുമായി ബന്ധപ്പെട്ട പരാമർശം ഗൗരവതരമെന്ന് പോലീസ് വിലയിരുത്തി.
സിനിമാ മേഖലയിലെ നിരവധി സ്‌ത്രീകളെ പൾസർ സുനി ലൈംഗിക പീഡനം നടത്തി ബ്‌ളാക്ക് മെയിൽ ചെയ്‌ത് പണം തട്ടിയത് അറിയാമെന്ന പരാമർശം ഗൗരവമുള്ളതാണ്. ഉന്നത പദവിയിലിരുന്ന ഒരാൾക്ക് നേരിട്ട് ഇക്കാര്യങ്ങളെ കുറിച്ച് അറിവുണ്ടായിട്ടും നിയമ നടപടികൾ സ്വീകരിക്കാതിരുന്നത് ഗുരുതര പിഴവാണെന്നും പോലീസ് ചൂണ്ടിക്കാട്ടി.
പരാതിക്കാർ കോടതിയെ സമീപിച്ചാലും കേസെടുക്കാൻ ഉത്തരവിട്ടേക്കുമെന്നാണ് പോലീസ് വിലയിരുത്തൽ. ഇക്കാര്യത്തിലാണ് പോലീസ് നിയമോപദേശം തേടുന്നത് . നേരത്തെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ പ്രൊഫ. കുസുമം ജോസഫ് നൽകിയ പരാതിയിലാണ് തൃശൂർ റൂറൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തിയത്.
Read Also: രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; ദ്രൗപതി മുർമുവിനെ പിന്തുണച്ച് ഉദ്ധവ് താക്കറെ