ലക്‌നൗ: ലൗ ജിഹാദ് നിയമ നിര്‍മ്മാണത്തിന് എതിരെ അലഹബാദ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായ രണ്ട് വ്യക്‌തികള്‍ ആര്‍ക്കൊപ്പം ജീവിക്കണം എന്നത് മതത്തിനപ്പുറം വ്യക്‌തി സ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണെന്ന് കോടതി പറഞ്ഞു. എങ്ങനെ ജീവിക്കണം എന്നത് ഭരണഘടനാപരമായി നിശ്‌ചയിച്ചിട്ടുള്ളതാണ്, അത് മൗലികാവകാശമാണ്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ലൗ ജിഹാദ് നിയമ നിര്‍മ്മാണത്തിന് എതിരെയാണ് ഹൈക്കോടതി പരാമര്‍ശം.
ജസ്‌റ്റിസുമാരായ പങ്കജ് നഖ്‌വി, വിവേക് അഗർവാൾ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നിർണായക പരാമർശം നടത്തിയത്. നേരത്തെ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച വിധികൾ തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹത്തിനായുള്ള മതപരിവര്‍ത്തനം ശരിയല്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതിയിരിക്കെ രണ്ട് മത വിഭാഗത്തില്‍പ്പെട്ടവര്‍ ഒരുമിച്ച് ജീവിക്കുന്നതില്‍ എന്ത് കുറ്റമാണുള്ളതെന്നും കോടതി നീരീക്ഷിച്ചു. ഒരാളുടെ ജീവിത പങ്കാളി ആരായിരിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം തികച്ചും വ്യക്‌തിപരമായ തീരുമാനമാണ്. അത് ഒരാളുടെ മൗലികാവകാശത്തില്‍ ഉള്‍പ്പെടുന്ന കാര്യമാണെന്നും കോടതി നിരീക്ഷിച്ചു.
സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ ഉത്തർപ്രദേശ് സർക്കാർ നിയമ നിർമ്മാണത്തിന് ഒരുങ്ങിയിരുന്നു. എന്നാൽ ഇതൊരിക്കലും നല്ല നിയമം ആയിരിക്കില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാണിക്കുന്നു. ഉത്തർപ്രദേശ് സർക്കാരിന്റെ തീരുമാനം വന്നതിനുശേഷം മധ്യപ്രദേശ്, ഹരിയാന, കർണാടക സംസ്‌ഥാനങ്ങളും സമാനമായ തീരുമാനം എടുത്തിരുന്നു.
Read Also: നിവാർ ചുഴലിക്കാറ്റ്; തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര തീരങ്ങളിൽ മുന്നറിയിപ്പ്