ന്യൂഡെൽഹി: യുപി സർക്കാർ കൊണ്ടുവന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമം മുസ്‌ലിം വിരുദ്ധമല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമം എല്ലാവർക്കും ബാധകമാണെന്നും ആര് തെറ്റ് ചെയ്‌താലും ശിക്ഷിക്കപ്പെടുമെന്നും യോഗി പറഞ്ഞു. ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥിന്റെ പ്രതികരണം.
“ഒരു ഹിന്ദു തെറ്റ് ചെയ്‌താൽ നിയമം ഹിന്ദുക്കൾക്കും ബാധകമാകും. ഇത് മുസ്‌ലിം വിരുദ്ധമല്ല. ആര് തെറ്റ് ചെയ്‌താലും നിയമം അനുസരിച്ച് അവർ ശിക്ഷിക്കപ്പെടും.” യോഗി ആദിത്യനാഥ് പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ 28നാണ് ഉത്തർപ്രദേശിൽ നിർബന്ധിത മതപരിവർത്തന നിരോധന ബില്ല് ഓർഡിനൻസായി നിലവിൽ വന്നത്. ഏതൊരു വ്യക്‌തിക്ക് മതപരിവർത്തനം നടത്തണമെങ്കിലും മുൻകൂട്ടി സർക്കാരിനെ അറിയിച്ച് അനുമതി തേടണം എന്നതാണ് നിർദ്ദിഷ്‌ട ഓർഡിനൻസിലെ പ്രധാന നിർദ്ദേശം.
ഉത്തർപ്രദേശിൽ നിയമം പാസാക്കിയതിന് പിന്നാലെ കൂടുതൽ സംസ്‌ഥാനങ്ങൾ ഇതിന്റെ ചുവട് പിടിച്ച് സമാനമായ നിയമങ്ങൾ കൊണ്ടുവരാൻ തീരുമാനം എടുത്തിരുന്നു. ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളാണ് നിയമം കൊണ്ടുവരാൻ തീരുമാനം എടുത്തത്.
മതപരിവർത്തനം ആഗ്രഹിക്കുന്ന വ്യക്‌തി ഒരു മാസത്തിന് മുൻപ് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകി അനുമതി വാങ്ങണം. അല്ലെങ്കിൽ ആറ് മുതൽ മൂന്ന് വർഷം വരെ ആകും ശിക്ഷ ലഭിക്കുക. ഏതെങ്കിലും വിധത്തിൽ നിർബന്ധിത മതപരിവർത്തനം നടന്നു എന്ന് പരാതി ഉയർന്നാലും പൊലീസ് കേസ് എടുക്കും. അഞ്ച് വർഷത്തെ ജയിൽ വാസവും പതിനയ്യായിരം രൂപ പിഴയുമാണ് ശിക്ഷ നിശ്‌ചയിച്ചത്.
Read Also: മോദിയുടെ ഫോട്ടോയും ഭഗവത് ഗീതയും ബഹിരാകാശത്തേക്ക്; പിഎസ്എൽവി-സി 51ന്റെ വിക്ഷേപണം നാളെ