ന്യൂഡെല്‍ഹി : പ്രായപൂര്‍ത്തി ആയ ഒരു പെണ്‍കുട്ടിക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള അവകാശം ഉണ്ടെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി. വ്യത്യസ്ത മതത്തിലുള്ള ദമ്പതികളെ പിരിക്കാനുള്ള ഉത്തര്‍പ്രദേശ് പോലീസിന്റെ നടപടിക്കെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ടാണ് അലഹബാദ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ഇറ്റ സ്വദേശികളായ സല്മാന്, ശിഖ എന്നിവരുടെ കേസ് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും, പോലീസിന്റെയും നടപടിക്കെതിരെ ശക്തമായി പ്രതികരിച്ചത്. രണ്ട് മതത്തില്‍ വിശ്വസിക്കുന്ന ഇവരെ പിരിക്കാനായി യുപി പോലീസും, ചീഫ് ജുഡീഷ്യല്‍ കോടതിയും നടത്തിയ ഇടപെടലുകളെ ഹൈക്കോടതി വിമര്‍ശിച്ചു. പ്രായപൂര്‍ത്തി ആയവര്‍ക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കുന്നതിനുള്ള അവകാശം ഉണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് പങ്കജ് നഖ്വി, ജസ്റ്റിസ് വിവേക് അഗര്‍വാള്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. ശിഖയെ തട്ടിക്കൊണ്ട് പോയതായി വ്യക്തമാക്കിയ പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഹൈക്കോടതി അസാധുവാക്കി. കൂടാതെ ഇരുവര്‍ക്കും നാട്ടിലേക്ക് മടങ്ങി പോകാന്‍ പോലീസ് സംരക്ഷണം നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. വിവാഹശേഷം അന്യമതം സ്വീകരിക്കുന്നത് തടയാനും, നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാനും വേണ്ടി യുപി സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന നിയമം വ്യാപക പ്രതിഷേധങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു. അതിന് പിന്നാലെയാണ് നിയമത്തിന്റെ പേരില്‍ ഇഷ്ടമുള്ള ആളെ വിവാഹം ചെയ്തവര്‍ക്കെതിരെ നടപടി എടുത്തതില്‍ അലഹബാദ് ഹൈക്കോടതി ശക്തമായ വിമര്‍ശനം ഉന്നയിച്ചത്.
Read also : അവകാശ ലംഘന നോട്ടീസ്; ധനമന്ത്രി ഇന്ന് എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ