തിരുവനന്തപുരം: ധനകാര്യ മന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും. കോൺഗ്രസ് നേതാവും എംഎൽഎയുമായ വിഡി സതീശൻ നൽകിയ നോട്ടീസിന്റെ അടിസ്‌ഥാനത്തിലാണ് മന്ത്രിയെ വിളിച്ച് വരുത്തിയത്. കിഫ്ബിയുടെ സിഎജി റിപ്പോർട്ട് നിയമസഭയിൽ വെക്കുന്നതിന് മുൻപ് വാർത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ടത് അവകാശ ലംഘനം ആണെന്നായിരുന്നു വിഡി സതീശൻ എംഎൽഎയുടെ പരാതി.
റിപ്പോർട്ട് സഭയിൽ വെച്ചതിനു ശേഷം പുറത്ത് വിടുന്നതാണ് ചട്ടം. എന്നാൽ ഈ ചട്ടം മറികടന്നാണ് ധനമന്ത്രി റിപ്പോർട്ട് ചോർത്തിയത്. ഇത് രാഷ്‌ട്രീയ പ്രേരിതമാണെന്നും ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേർന്നുള്ള നീക്കമാണിതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
റിപ്പോർട്ടിന് പുറമെ സിഎജി നാല് പേജ് അധികമായി ചേർത്തതിന് എതിരെയാണ് താൻ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചതെന്നാണ് തോമസ് ഐസക്ക് സ്‌പീക്കർക്ക് നൽകിയ വിശദീകരണം. എന്നാൽ, ചട്ടലംഘനം ആണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് മന്ത്രി റിപ്പോർട്ട് പുറത്ത് വിട്ടതെന്ന് സതീശൻ എംഎൽഎ ആരോപിച്ചു.
പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് സ്‌പീക്കർ വിലയിരുത്തിയതോടെ അവകാശ ലംഘന നോട്ടീസ് എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറുകയായിരുന്നു. സ്‌പീക്കറുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത ധനമന്ത്രി കമ്മിറ്റിക്ക് മുന്നിൽ ഹാജരാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
അവകാശ ലംഘന നോട്ടീസിൽ ഇതാദ്യമായാണ് ഒരു മന്ത്രി എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകുന്നത്. രാവിലെ 11 മണിയോടെ നിയമസഭാ മന്ദിരത്തിലാണ് എത്തിക്‌സ് കമ്മിറ്റി ചേരുക.
Also Read: സ്‌കൂളുകൾ അണുവിമുക്‌തമാക്കാൻ അഗ്‌നിരക്ഷാ സേനയുടെ സഹായം തേടി വിദ്യാഭ്യാസ വകുപ്പ്