ലഖ്‌നൗ: പതിനായിരങ്ങൾ പെങ്കെടുത്ത കൂറ്റൻ റാലിയെ വഴിയിൽ പൂട്ടി ഉത്തര്‍പ്രദേശ് സർക്കാർ. തൊഴിലില്ലായ്‌മ, വിലക്കയറ്റം വൈദ്യുതി വിതരണത്തിലെ അഭാവം, സ്‌ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ വിഷയങ്ങൾ ഉയര്‍ത്തിക്കാട്ടി നിയമസഭയിലേക്ക് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ നടത്തിയ മെഗാമാര്‍ച്ചാണ് പാതിവഴിയിൽ ഉത്തര്‍പ്രദേശ് സർക്കാർ തടഞ്ഞത്.
ബിജെപിക്കെതിരെ ആഞ്ഞടിച്ച സമാജ്‌വാദി പാര്‍ട്ടി റാലിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ച് ലഖ്‌നൗവിൽ സംസ്‌ഥാന പോലീസ് തടഞ്ഞതിന് പിന്നാലെ അഖിലേഷ് യാദവ് അതിശക്‌തമായാണ് പ്രതികരിച്ചത്. ഭരണകക്ഷിയായ ബിജെപി അരക്ഷിതാവസ്‌ഥ അനുഭവിക്കുകയാണ് എന്നും സര്‍ക്കാര്‍ ദുര്‍ബലമാകുന്തോറും അടിച്ചമര്‍ത്തല്‍ വര്‍ധിക്കുമെന്നും അഖിലേഷ് യാദവ് റാലിയിൽ പറഞ്ഞു.
നിയമസഭയിലേക്ക് നയിച്ച പ്രതിഷേധ പ്രകടനം ലക്ഷ്യസ്‌ഥാനത്ത് എത്തുന്നതിന് മുൻപായാണ് യുപി പോലീസ് തടഞ്ഞത്. പ്രതിഷേധം നടത്താന്‍ പാര്‍ട്ടിക്ക് അനുമതി നൽകിയിട്ടില്ലെന്നും ജാഥ നടത്താൻ ഗതാഗതത്തെ ബാധിക്കാത്ത റൂട്ട് ഇവര്‍ക്കായി അനുവദിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ നിയുക്‌ത വഴി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനാല്‍ അവരെ തടയുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന് ജോയിന്റ് പോലീസ് കമ്മീഷണര്‍ പിയൂഷ് മോര്‍ദിയ പറഞ്ഞു.
ഉത്തര്‍പ്രദേശ് നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തിന് ഒരു ദിവസം മുമ്പാണ് ഞായറാഴ്‌ച പാര്‍ട്ടി യോഗം ചേര്‍ന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സംസ്‌ഥാന നിയമസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് യോഗത്തിൽ ധാരണയായിരുന്നു. ഇതനുസരിച്ചാണ് ഇന്നത്തെ കൂറ്റൻ പ്രകടനം ഉണ്ടായത്. അതേസമയം, മാര്‍ച്ച് സാധാരണക്കാര്‍ക്ക് ഒരു തരത്തിലുള്ള ഗുണവും നൽകില്ലെന്ന വിമർശനവുമായി യോഗി ആദിത്യനാഥ് സര്‍ക്കാരിലെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്തുവന്നു.
Most Read: ഇഡി കേസിൽ ജാമ്യം ആയില്ല; സിദ്ദിഖ് കാപ്പന്‍ ജയിലില്‍ തുടരണം