ഡെൽഹി: രാജ്യത്തെ പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. പ്രതിദിനം 80 പൈസ വീതം പെട്രോള്‍ വില ഉയരുകയാണെങ്കില്‍, നവംബര്‍ അല്ലെങ്കില്‍ ഡിസംബറോടെ പെട്രോള്‍ വില ലിറ്ററിന് 275 രൂപയാകുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നത് ഈ മാസങ്ങളിലാണ്.
‘ബിജെപി ഭരണത്തിന് കീഴിലുള്ള പണപ്പെരുപ്പത്തിന്റെ ഗണിതശാസ്‍ത്രം’ എന്ന് ട്വീറ്റ് ചെയ്‌തുകൊണ്ടാണ് അഖിലേഷ് ഇന്ധന വില വർധനവിൽ കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ചത്.
‘പെട്രോള്‍ വില ദിനംപ്രതി 80 പൈസയോ മാസം 24 രൂപയോ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ള നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ എത്തുമ്പോഴേക്കും ഇന്ധന വില 275 രൂപയായി ഉയരും’. അഖിലേഷ് യാദവ് ട്വീറ്റ് ചെയ്‌തു. ഇതാണ് ബിജെപി ഭരണത്തിന് കീഴിലുള്ള പണപ്പെരുപ്പത്തിന്റെ ഗണിതശാസ്‍ത്രം’ എന്നും അദ്ദേഹം പരിഹസിച്ചു.
അതേസമയം രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ധന വിലയില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്.
Most Read: ഇമ്രാൻ ഖാൻ സർക്കാരിന്റെ ഭാവി ഇന്നറിയാം; അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഇന്ന്