ഫറോക്ക്: കേരള പുരാവസ്‌തു വകുപ്പിന്റെ പര്യവേക്ഷണ പരിപാടികള്‍ പുരോഗമിക്കുന്ന ടിപ്പു കോട്ടയില്‍ വിശദമായ പരിശോധനകള്‍ക്കായി ഇന്ന് ജിപിആര്‍ സര്‍വേ നടത്തും. കോട്ടയിലെ ചരിത്ര സ്‌മാരകങ്ങൾ, ശേഷിപ്പുകള്‍ എന്നിവ കണ്ടെത്തുന്ന നടപടികളുടെ ഭാഗമായാണ് സര്‍വേ നടത്തുന്നത്.
ഇന്നലെ സംസ്‌ഥാന പുരാവസ്‌തു വകുപ്പ് ഡയറക്‌ടർ ഇ. ദിനേശന്‍ കോട്ട സന്ദര്‍ശിച്ചിരുന്നു. കോട്ടയില്‍ നടക്കുന്ന പര്യവേക്ഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് അടുത്ത മാസം 19-ന് കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഒക്‌ടോബർ ഒന്‍പതിനാണ് കോട്ടയില്‍ പുരാവസ്‌തു വകുപ്പിന്റെ പരിശോധനകള്‍ ആരംഭിച്ചത്. കോഴിക്കോട് പഴശ്ശിരാജാ മ്യൂസിയം ഉദ്യോഗസ്‌ഥനും മലബാര്‍ സര്‍വേ ഫീല്‍ഡ് അസിസ്‌റ്റന്റുമായ കെ. കൃഷ്‌ണരാജാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഭൂഗര്‍ഭ അറയില്‍ ആയിരുന്നു ആദ്യഘട്ട പരിശോധന. ബ്രിട്ടീഷ് നിര്‍മ്മിത ചെമ്പ് നാണയങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തി.
കോട്ടയിലെ പുരാവസ്‌തു അവശിഷ്‌ടങ്ങൾ സംരക്ഷിക്കാന്‍ നടപടി എടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് പര്യവേക്ഷണം ആരംഭിച്ചത്.
1991-ലാണ് ഫറോക്കിലെ കോട്ടയും ഇതിനോട് ചേര്‍ന്നുള്ള 3.1323 ഹെക്‌ടർ ഭൂമിയും സംരക്ഷിത സ്‌മാരകമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഏറ്റെടുക്കല്‍ നടപടികള്‍ നടപ്പാകാത്തതിനാല്‍ കോട്ടയും മറ്റു ചരിത്ര സ്‌മാരകങ്ങളും കാടുമൂടി കിടക്കുക ആയിരുന്നു.
Read Also: ഇരട്ട ഗർഭസ്‌ഥ ശിശുക്കളുടെ മരണം; ഡോ. സൈനുൽ ആബിദീൻ പുത്തനഴിയുടെ ഇടപെടൽ ഫലം കണ്ടു