കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ യോഗത്തിൽ നിന്ന് പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ ഇറങ്ങിപ്പോയി. ജോ. സെക്രട്ടറി ഉമർഫൈസി മുക്കത്തിനെതിരെയുള്ള അച്ചടക്ക നടപടി സംബന്ധിച്ചുള്ള ചർച്ചക്കിടെയായിരുന്നു പ്രസിഡണ്ട് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
ഉമർഫൈസി മുക്കം നടത്തിയ ‘കള്ളൻമാർ’ എന്ന പ്രയോഗത്തിൽ പ്രതിഷേധിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. മുക്കം ഉമർഫൈസി മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ച് പ്രസംഗിച്ചെന്ന് സമസ്‌ത നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ ചർച്ച നടക്കുന്നതിന് മുന്നോടിയായി ഉമർഫൈസി മുക്കത്തിനോട് യോഗത്തിൽ നിന്ന് പുറത്തു നിൽക്കാൻ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു.
എന്നാൽ, ഉമർഫൈസി മുക്കം ഇതിന് വിസമ്മതം അറിയിച്ച് യോഗത്തിൽ തന്നെ തുടർന്നു. ഇതോടെ മറ്റൊരു മുശാവറ അംഗമായ ബഹാവുദ്ദീൻ നദ്‌വി ‘പ്രസിഡണ്ട് പറഞ്ഞിട്ടും പുറത്തിറങ്ങാത്തത് എന്താണെന്ന് ചോദ്യം ചെയ്‌തു’. ഇതേ തുടർന്നാണ് ഉമർഫൈസി മുക്കം ‘നിങ്ങൾ കള്ളൻമാർ പറയുന്നതുപോലെ ചെയ്യാനില്ലെന്ന്’ മറുപടി നൽകിയത്. ഇതോടെയാണ് ജിഫ്രി തങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്.
യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം മാദ്ധ്യമങ്ങളെ കണ്ടെങ്കിലും ഇത് സംബന്ധിച്ച് ജിഫ്രി തങ്ങൾ കാര്യമായ വിശദീകരണം നടത്തിയിട്ടില്ല. പ്രശ്‌നങ്ങൾ രണ്ടാഴ്‌ചയ്‌ക്ക് ശേഷം നടത്തുന്ന യോഗത്തിൽ പരിഹരിക്കും എന്ന് മാത്രമാണ് മറുപടി നൽകിയത്.
Most Read| സ്‌ത്രീധന നിരോധന നിയമം; ദുരുപയോഗം ചെയ്യാൻ അനുവദിക്കരുത്- സുപ്രീം കോടതി