കണ്ണൂർ: കാർഷിക സമൃദ്ധിയുടെ നിറച്ചിത്രമായി ‘പച്ചമീനും പച്ചക്കറിയും’ മേള ജനപ്രീതി നേടുന്നു. ജില്ലാ പഞ്ചായത്ത് ടൗൺ സ്‌ക്വയറിൽ നടത്തുന്ന മേളയിൽ വൈവിധ്യങ്ങളായ നാട്ടു പച്ചക്കറികളും ഔഷധ സസ്യങ്ങളും യഥേഷ്‌ടം വാങ്ങാം. മേളയിൽ വൻ ജനപങ്കാളിത്തമാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രകടമാവുന്നത്. ഉപഭോക്‌താവിന് നല്ല ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം കർഷകരെ സഹായിക്കുക കൂടിയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
കോവിഡ് കാലത്ത് സംസ്‌ഥാന സർക്കാർ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഉൽപാദിപ്പിച്ച ഉൽപന്നങ്ങളാണ് മേളയിൽ വിൽപ്പന നടത്തുന്നത്. ജില്ലയിലെ 11 ബ്ളോക്കിലെയും കർഷക കൂട്ടായ്‌മകളാണ് ഉൽപന്നങ്ങൾ എത്തിച്ചത്. ചേന, തേങ്ങ, മുണ്ടച്ചക്ക, പഴം, ചീര, ചക്ക, വിത്തുകൾ, അരി, ചിപ്‌സ്, കൈപ്പാട് അരി, ചക്കിലാട്ടിയ വെളിച്ചെണ-എള്ളെണ്ണ എന്നിവ മേളയിൽ ലഭ്യമാണ്.
ഏഷ്യൻ അഗ്രി–ഹിസ്റ്ററി ഫൗണ്ടേഷൻ കേരള കണ്ണൂർ വൃക്ഷായുർവേദ ഉൽപന്നങ്ങളായ നാടൻ പേരക്ക, ചക്ക, മാങ്ങ, കിഴങ്ങ് വർഗങ്ങൾ, ജില്ലാ കൃഷി തോട്ടം തളിപ്പറമ്പിന്റെ കശുമാവ്, കുരുമുളക്, കാന്താരി, തെങ്ങ്, വഴുതനങ്ങ എന്നിവയുടെ തൈകൾ, ചപ്പാരപടവ് കൃഷിഭവന്റെ നാടൻ തേൻ, തേനീച്ച പെട്ടി, കണ്ണൂർ കൈപ്പാട് ഫാർമേഴ്‌സ് സൊസൈറ്റിയുടെ കൈപ്പാട്, അരി, അവിൽ, ജീവനോടെയുള്ള പുഴ മൽസ്യങ്ങൾ എന്നീ സ്‌റ്റാളുകളും ആകർഷണങ്ങളാണ്. മേള ഇന്ന് വൈകീട്ട് സമാപിക്കും.
Read Also: നിയമസഭാ തിരഞ്ഞെടുപ്പ്; സിപിഎം സ്‌ഥാനാർഥി നിർണയ ചർച്ച നാളെ തുടങ്ങും