കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്‌ഥാനാർഥി നിർണയ ചർച്ച തിങ്കളാഴ്‌ച തുടങ്ങും. ഓരോ ജില്ലയിൽ നിന്ന് പരിഗണിക്കേണ്ടവരുടെ നിർദേശങ്ങൾ പരിശോധിച്ചാകും സംസ്‌ഥാന നേതൃത്വത്തിന്റെ അന്തിമ തീരുമാനം. ശനിയാഴ്‌ച തിരുവനന്തപുരത്ത് എകെജി സെന്ററിൽ ചേർന്ന സംസ്‌ഥാന സെക്രട്ടേറിയറ്റ് യോഗം സ്‌ഥാനാർഥി നിർണയ ചർച്ചകൾക്ക് തുടക്കമിട്ടു.
മാർച്ച് ഒന്ന് മുതൽ മൂന്ന് വരെയുള്ള ദിവസങ്ങളിൽ ജില്ലാ സെക്രട്ടേറിയേറ്റുകൾ യോഗം ചേർന്ന് നിർദേശങ്ങൾക്ക് രൂപം നൽകി സംസ്‌ഥാന നേതൃത്വത്തിനു കൈമാറും. ഇത് നാല്, അഞ്ച് തീയതികളിൽ ചേരുന്ന സംസ്‌ഥാന കമ്മിറ്റി യോഗം വിലയിരുത്തും. സംസ്‌ഥാന സെക്രട്ടേറിയറ്റ് അന്തിമ പട്ടികക്ക് രൂപം നൽകും.
രണ്ട് തവണ നിയമസഭാംഗം ആയവരെ സംഘടനാ പ്രവർത്തനങ്ങളിലേക്ക് നിയോഗിക്കുന്നതാണ് സിപിഎമ്മിന്റെ സ്‌ഥാനാർഥി നിർണയത്തിനുള്ള പൊതു മാനദണ്ഡം. എന്നാൽ, ചില മണ്ഡലങ്ങളിൽ വിജയസാധ്യത ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിശോധിച്ചാകും അന്തിമ തീരുമാനം. വിഷയത്തിൽ സംസ്‌ഥാന സെക്രട്ടേറിയറ്റ് പുതുതായി നിർദേശങ്ങളൊന്നും മുന്നോട്ട് വെച്ചിട്ടില്ല.
Read Also: പിഎസ്‌സി സമരം; ഉദ്യോഗാർഥികൾ ഇന്ന് മന്ത്രി എകെ ബാലനുമായി ചർച്ച നടത്തും