തിരുവനന്തപുരം: സമരത്തിലുള്ള പിഎസ്‍സി ഉദ്യോഗാർഥികൾ മന്ത്രി എകെ ബാലനുമായി ഇന്ന് ചർച്ച നടത്തും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ചർച്ചയിൽ എന്ത് ഫലമുണ്ടാകുമെന്ന ആശങ്ക സമരക്കാർക്കുണ്ട്. ഉദ്യോഗാർഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നതിൽ സർക്കാരിനുള്ള പരിമിതി മന്ത്രി സമരക്കാരെ ബോധ്യപ്പെടുത്തും. നേരത്തെ ഉദ്യോഗസ്‌ഥ തലത്തിലടക്കം നടന്ന ചർച്ചകളിൽ ഉദ്യോഗാർഥികൾ തൃപ്‌തരല്ല.
വാച്ചർമാരുടെ ജോലി സമയം ക്രമീകരിച്ച് കൂടുതൽ അവസരം സൃഷ്‌ടിക്കുമെന്നാണ് എൽജിഎസുകാരുടെ പ്രതീക്ഷ. ഇതിനൊപ്പം ഒഴിവുകൾ മുൻകൂട്ടി കണ്ട് നിയമനങ്ങൾ വേഗത്തിലാക്കാനും അവർ ആവശ്യപ്പെട്ടേക്കും. അതേസമയം സിപിഒ പട്ടികയിൽ ഇനിയൊന്നും ചെയ്യാനില്ലെന്ന നിലപാടിലാണ് സർക്കാർ. അവരേയും ചർച്ചക്ക് വിളിച്ചിട്ടുണ്ട്.
ഒരുഭാഗത്ത് സമവായ ശ്രമങ്ങൾ തുടരുമ്പോഴും സമരത്തെ രാഷ്‌ട്രീയമായി തന്നെ നേരിടാനാണ് സർക്കാരിന്റെയും പാർട്ടിയുടെയും തീരുമാനം. ഇതിന്റെ ഭാഗമായി സമരത്തെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ നടത്തുന്ന രാഷ്‌ട്രീയ വിശദീകരണ യോഗം ശംഖുമുഖത്ത് മുഖ്യമന്ത്രി ഇന്ന് ഉൽഘാടനം ചെയ്യും. ഈ സർക്കാരിന്റെ കാലത്ത് നിയമനം ലഭിച്ചവർക്ക് ചടങ്ങിൽ വച്ച് സ്വീകരണവും നൽകും.
Read Also: പൊതുജനാരോഗ്യം ഉറപ്പ് വരുത്താൻ സംസ്‌ഥാനത്ത് പ്രത്യേക അതോറിറ്റി