കൊച്ചി: പൊതുജനാരോഗ്യം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്‌ഥാനത്ത് പബ്‌ളിക് ഹെൽത്ത് അതോറിറ്റി നിലവിൽ വരുന്നു. വിപുലമായ അധികാരങ്ങളാണ് അതോറിറ്റിക്ക് നൽകിയിരിക്കുന്നത്. സംസ്‌ഥാന, ജില്ലാ, പഞ്ചായത്ത് തലത്തിലാണ് ഇത് നടപ്പിലാക്കുക. എവിടെയും നോട്ടീസ് പോലും നൽകാതെ പരിശോധന നടത്താനുള്ള അധികാരം അതോറിറ്റിക്ക് ഉണ്ടായിരിക്കും.
കഴിഞ്ഞ ദിവസം ഗവർണർ പുറപ്പെടുവിച്ച കേരള ഹെൽത്ത് ഓർഡിനൻസിന്റെ അടിസ്‌ഥാനത്തിലാണ് അതോറിറ്റി നിലവിൽ വരിക. സംസ്‌ഥാന പബ്‌ളിക് ഹെൽത്ത് അതോറിറ്റിയായി മാറുക ആരോഗ്യവകുപ്പ് ഡയറക്‌ടർ ആയിരിക്കും. ലോക്കൽ പബ്‌ളിക് ഹെൽത്ത് അതോറിറ്റിയുടെ ചുമതല ഓരോ പഞ്ചായത്തിലുമുള്ള പിഎച്ച്‌സിയിലെ മെഡിക്കൽ ഓഫീസർക്കും ആയിരിക്കും.
പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന എന്തിനെ കുറിച്ചും ഒറ്റ കേന്ദ്രത്തിൽ പരാതി നൽകാൻ കഴിയും എന്നാതാണ് പബ്‌ളിക് ഹെൽത്ത് അതോറിറ്റി നിലവിൽ വരുന്നതോടെ ലഭിക്കുന്ന പ്രധാന നേട്ടം. പൊതുജനാരോഗ്യം ഉറപ്പുവരുത്താനുള്ള വാർഷിക പദ്ധതിക്ക് രൂപം നൽകുക, ദേശീയ ആരോഗ്യ പദ്ധതി ഓർഡിനൻസ് പ്രകാരം നോട്ടിഫൈ ചെയ്യുന്ന വിവിധ രോഗങ്ങൾ സംബന്ധിച്ച ചികിൽസാ പ്രോട്ടോക്കോളുകൾ പ്രഖ്യാപിക്കുക, ഭക്ഷ്യോൽപന്നങ്ങൾ ഉൽപാദിപ്പിക്കുന്നവർക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുക, ചീത്തയായ ഭക്ഷണം പിടിച്ചെടുക്കാനോ നശിപ്പിക്കാനോ ഉത്തരവിടുക തുടങ്ങിയവയാണ് അതോറിറ്റിയുടെ പ്രധാന ചുമതല.
എല്ലാ തദ്ദേശ സ്‌ഥാപനത്തിലും ലോക്കൽ പബ്‌ളിക് ഹെൽത്ത് അതോറിറ്റി ഉണ്ടായിരിക്കണം. അതോറിറ്റിക്ക് വേണ്ട സഹായങ്ങൾ ചെയ്‌ത് കൊടുക്കാൻ ഹെൽത്ത് ഇൻസ്‌പെക്‌ടർമാർ ഉൾപ്പടെയുള്ളവർ ഉണ്ടാകും. ആവശ്യമെങ്കിൽ പോലീസ് ഉൾപ്പടെ എല്ലാ സർക്കാർ വകുപ്പുകളും അതോറിറ്റിക്ക് സഹായം നൽകണം.
Also Read: തിരഞ്ഞെടുപ്പിന് മുൻപ് എൻസിപി യുഡിഎഫിൽ എത്തും; മാണി സി കാപ്പൻ