കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എൻസിപി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് എത്തുമെന്ന് മാണി സി കാപ്പൻ എംഎൽഎ. എൽഡിഎഫിൽ സീറ്റ് ചർച്ചകൾ പൂർത്തിയാകുന്നതോടെ എന്സിപിയുടെ മുന്നണിമാറ്റം യാഥാർഥ്യമാകും എന്നാണ് കാപ്പൻ നൽകുന്ന സൂചന. പാലാ ഉൾപ്പെടെ മൂന്നു സീറ്റുകൾ നൽകുമെന്ന് യുഡിഎഫ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും കാപ്പൻ വ്യക്‌തമാക്കി. പുതിയ പാർട്ടി രൂപീകരിച്ചെങ്കിലും പാലായിൽ എൻസിപിയുടെ ഭാഗമായിത്തന്നെ മൽസരിക്കാൻ കഴിയുമെന്നാണ് കാപ്പൻ പങ്കുവെക്കുന്ന പ്രതീക്ഷ.
എൽഡിഎഫിലെ സീറ്റ് ചർച്ചകളിൽ എൻസിപി നേതൃത്വം അതൃപ്‌തരാണെന്ന് സൂചനകളുണ്ട്. ഇത് മുന്നിൽക്കണ്ടാണ് കാപ്പന്റെ പ്രസ്‌താവന. പാലാക്ക് പുറമെ കായംകുളം, വാമനപുരം സീറ്റുകളാണ് യുഡിഎഫിനോട് കാപ്പൻ ആവശ്യപ്പെടുന്നത്. എൻസിപിയുടെ സിറ്റിങ് സീറ്റായ കുട്ടനാട് കാപ്പൻ ആവശ്യപ്പെട്ടേക്കില്ല. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രചാരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ് കാപ്പൻ. മാർച്ച് മൂന്ന് മുതൽ മണ്ഡലത്തിൽ ഗൃഹസമ്പർക്ക പരിപാടിക്ക് തുടക്കം കുറിക്കും.
Read Also: വിഎം സുധീരനെ മൽസരിപ്പിക്കണം; തൃശൂരിൽ പ്രകടനം