തിരുവനന്തപുരം: കുട്ടികളുടെ ഭാവി മുന്നിൽകണ്ടും, അവരുടെ സ്വകാര്യത ഉറപ്പ് നൽകിയുമുള്ള ‘ലഹരി വിമുക്‌തി’ ചികിൽസ ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
‘മുതിര്‍ന്നവര്‍ക്കായുള്ള ലഹരി വിമുക്‌തി ക്ളിനിക്കുകളേക്കാൾ സുരക്ഷയും സ്വകാര്യതയും ഇത്തരം സ്‌ഥാപനങ്ങൾക്ക് ഉണ്ടാകണം. കുട്ടികളുടെ ഭാവിയെ മുന്നിൽ കണ്ടായിരിക്കണം ഇത്തരം സ്‌ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്.’- മന്ത്രി പറഞ്ഞു.
കൂടുതല്‍ വിദ്യാർഥികളിലേക്ക് ലഹരി വിമുക്‌ത പ്രവര്‍ത്തനങ്ങള്‍ എത്തിക്കുന്നതിന് നിരന്തര ശ്രമങ്ങൾ ഉണ്ടാകണമെന്നും ആരോഗ്യ വകുപ്പ് ഡയറക്‌ടറും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറും ഇത് ഉറപ്പു വരുത്തണമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ‘ലഹരി വിമുക്‌ത കേരളം’ പ്രചാരണ പരിപാടിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്‌ത യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.
ലഹരികളുടെ വില്‍പ്പന, കൈമാറ്റം, ഉപയോഗം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം കൈമാറാനുള്ള ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ ആവശ്യംവേണ്ട സ്‌ഥലങ്ങളിൽ പ്രദര്‍ശിപ്പിച്ചെന്ന് ഉറപ്പാക്കണമെന്നും സ്‌കൂളുകൾക്ക് സമീപമുള്ള കടകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരന്തര പരിശോധന നടത്തണമെന്നും മന്ത്രി നിർദ്ദേശിച്ചു.
വിദ്യാർഥികൾക്ക് പറയാനുള്ളത് കേൾക്കാനും ആശയ വിനിമയത്തിനുള്ള ഇടം ഒരുക്കാനും വിദ്യാലയങ്ങള്‍, എൻട്രൻസ് കോച്ചിംഗ് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ പിടിഎകളെ കൂടു ഉൾപ്പെടുത്തി സംയുക്‌തമായി വിദ്യാലയ സന്ദര്‍ശനവും ചര്‍ച്ചകളും നടത്താനും മന്ത്രി വീണാ ജോർജ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
കോളേജുകളില്‍ കരിയര്‍ ഡവലപ്‌മെന്റ് പരിപാടികള്‍, ജീവനക്കാരെ ഉള്‍പ്പെടുത്തി ജാഗ്രത സദസുകള്‍, സ്‌ട്രെസ് മാനേജ്‌മെന്റ് ക്ളാസുകൾ എന്നിവ സംഘടിപ്പിക്കാവുന്നതാണ്. ജീവനക്കാരുടെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനായി സ്‌ട്രെസ് മാനേജ്‌മെന്റ്ക്ളാസുകൾ നടത്താനും ഇതിനായി ആയുഷ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്‌തിപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി.
ട്രൈബല്‍, അതിഥി തൊഴിലാളി, തീരദേശ മേഖലകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, അവബോധ പരിപാടികള്‍ എന്നിവ നടത്തണം. സ്‌റ്റുഡന്റ്സ് ഹോസ്‌റ്റലുകൾ, ലോഡ്‌ജുകൾ, ഹോട്ടലുകള്‍, ഡോര്‍മെട്രികള്‍, റിസോര്‍ട്ടുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. മെഡിക്കല്‍ സ്‌റ്റോറുകൾ, ആയുര്‍വേദ ഔഷധ ശാലകള്‍, മരുന്ന് നിർമാണ യൂണിറ്റുകള്‍, ബേക്കറികള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണം നടത്താനും മന്ത്രി നിർദ്ദേശിച്ചു.
സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ ചെറുക്കാൻ സംസ്‌ഥാന സർക്കാർ ആരംഭിച്ച മിത്ര 181 ഹെൽപ്‌ലൈൻ നമ്പർ കൂടുതല്‍ ശക്‌തിപ്പെടുത്താനും മന്ത്രി നിര്‍ദേശം നല്‍കി. ലഹരിമുക്‌ത കേരളം ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടത്തിയ എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.
യോഗത്തില്‍ ആരോഗ്യ, മെഡിക്കല്‍ വിദ്യാഭ്യാസ, ആയുഷ്, വനിത ശിശു വികസന വകുപ്പുകള്‍, അനുബന്ധ സ്‌ഥാപനങ്ങളുമായി ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍, വകുപ്പ് അധ്യക്ഷൻമാർ, സ്‌ഥാപന മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.
Most Read: മംഗളുരു സ്‌ഫോടനം; പ്രതി, സാക്കിര്‍ നായിക് പ്രഭാഷണങ്ങളുടെ ആരാധകൻ