മംഗളുരു: ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടെ കയ്യിൽ കരുതിയിരുന്ന പ്രഷർകുക്കർ ബോംബ് പൊട്ടിത്തെറിച്ച് ആശുപത്രിയിൽ കഴിയുന്ന മുഹമ്മദ് ഷാരീഖിന്റെ മൊബൈൽ ഫോണിൽ നിന്ന് ഇസ്‌ലാമിക പ്രഭാഷകൻ സാക്കിർ നായിക്കിന്റെ വീഡിയോകൾ കണ്ടെത്തിയെന്ന് കർണാടക മന്ത്രി സുനിൽകുമാർ.
ബോംബ് നിർമാണ വീഡിയോയും ഇയാളുടെ ഫോണിൽ നിന്ന് കണ്ടെടുത്തതായി സംഭവം നടന്ന സ്‌ഥലം സന്ദർശിച്ച കന്നഡ, സാംസ്‌കാരിക വകുപ്പ് മന്ത്രി വി സുനിൽ കുമാർ പറഞ്ഞു. വിഷയത്തിലെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ഔദ്യോഗികമായി എൻഐഎക്ക് കൈമാറുന്ന നടപടിക്രമങ്ങളുടെ ഭാഗമായി കർണാടക സർക്കാർ കേന്ദ്രത്തിന് കത്തയച്ചതായും മന്ത്രി പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചത് ഗൂഡാലോചന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനാണെന്നും ഭീകരരുടെ ഗൂഢാലോചന പരാജയപ്പെടുകയും ഹിന്ദുക്കളെ ലക്ഷ്യമിട്ടുള്ള അവരുടെ ശ്രമങ്ങൾ പരാജയപ്പെടുകയും ചെയ്‌തതായും മന്ത്രി പ്രതികരിച്ചു.
നവംബര്‍ 19നാണ് മംഗളുരു നഗരത്തില്‍ വെച്ച് ഓട്ടോറിക്ഷയില്‍ കുക്കർബോംബ് സ്‌ഫോടനം നടന്നത്. സ്‌ഫോടന ഉത്തരവാദിത്തം ഇസ്‌ലാമിക് റെസിസ്‌റ്റന്‍സ് കൗണ്‍സില്‍ (ഐആർസി) എന്ന സംഘടന ഏറ്റെടുത്തിരുന്നു. ഇവരുടെ പേരിലുള്ള കത്ത് പൊലീസിന് ലഭിക്കുകയും ചെയ്‌തിരുന്നു. ലക്ഷ്യമിട്ടത് മംഗളൂരുവിലെ കദ്രി മഞ്‌ജുനാഥ ക്ഷേത്രമെന്നും അനവസരത്തിലാണ് ഓട്ടോറിക്ഷയിൽ ബോംബ് പൊട്ടിയതെന്നും കത്തിൽ പറഞ്ഞിരുന്നതായി പോലീസ് അറിയിച്ചിരുന്നു.
എന്നാൽ, ഈ സംഘടനയെക്കുറിച്ച് അറിവില്ലെന്നും പൊലീസ് പറഞ്ഞു. കത്ത് എവിടെനിന്നാണ് വന്നതെന്ന് വ്യക്‌തമല്ലന്നും സംഘടനയുടെ പേര് ആദ്യം കേള്‍ക്കുകയാണെന്നും കത്തിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് ഉദ്യോഗസ്‌ഥര്‍ പറഞ്ഞിരുന്നു. അതേസമയം, നിരോധിത സംഘടനയുമായി ബന്ധമുള്ളയാളാണ് പ്രതി ഷാരിഖെന്നും ഇയാള്‍ മുന്‍ യുഎപിഎ കേസ് പ്രതിയാണെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
Most Read: കാല്‍നടയായി ഹജ്‌ജ്: ശിഹാബിന് വിസ നല്‍കാനാവില്ലെന്ന് പാകിസ്‌ഥാൻ ഹൈക്കോടതി