കൊച്ചി: കോയമ്പത്തൂർ, മംഗളൂരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് കേരളം, തമിഴ്‌നാട്, കർണാടക സംസ്‌ഥാനങ്ങളിൽ നടന്ന എൻഐഎ റെയ്‌ഡ് അവസാനിച്ചു. എറണാകുളത്ത് അഞ്ചിടങ്ങളിലാണ് പരിശോധന നടന്നത്. രണ്ടുപേരെ എൻഐഎ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ആലുവയിൽ പണമിടപാട് നടത്തുന്ന അശോകൻ, ആലുവ വെസ്‌റ്റ് വെളിയത്തുനാട് സ്വദേശി റിയാസ് എന്നിവരെയാണ് കസ്‌റ്റഡിയിൽ എടുത്തത്.
പാനായിക്കുളം സ്വദേശിയും ബെംഗളൂരു സ്‌ഫോടന കേസിൽ പ്രതിയുമായിരുന്ന സിനിമോന്റെ വീട്ടിലും പരിശോധന നടത്തി. ഇയാളോട് നാളെ കൊച്ചിയിലെ എൻഐഎ ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. റെയ്‌ഡ് നടന്ന ഇടങ്ങളിൽ നിന്ന് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും പിടിച്ചെടുത്തു.
കഴിഞ്ഞ വർഷം 19ന് നടന്ന മംഗലാപുരം സ്‌ഫോടന കേസുമായി ബന്ധപ്പെട്ടായിരുന്നു കേരളത്തിലെ പരിശോധന. ഈ കേസിലെ പ്രതി മുഹമ്മദ് ഷാരിഖ് കേരളത്തിൽ എത്തിയ ഇടങ്ങളിലാണ് റെയ്‌ഡ് നടന്നത്. കർണാടകയിലും തമിഴ്‌നാട്ടിലും റെയ്‌ഡ് നടന്നു. കോയമ്പത്തൂർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീൻ ഭാര്യയുടെ മൊഴിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് റെയ്‌ഡ് നടന്നത്.
തമിഴ്‌നാട്ടിൽ കോയമ്പത്തൂർ, ചെന്നൈ, നാഗപട്ടണം, തിരുനെൽവേലി, മയിലാടുതുറ, തിരുപ്പൂർ, തെങ്കാശി, തിരുച്ചിറപ്പള്ളി, തൂത്തുക്കുടി, ത്രിചന്തൂർ എന്നീ ജില്ലകളിലായി 43 ഇടങ്ങളിൽ റെയ്‌ഡ് നടന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സ്വരൂപിക്കാൻ ഇടപെട്ടവരെന്ന് സംശയിക്കുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തമിഴ്‌നാട്ടിലെ പരിശോധന.
Most Read: കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം; ഇടക്കാല ഉത്തരവ് മരവിപ്പിച്ചു