കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം സംബന്ധിച്ച ഇടക്കാല ഉത്തരവ് മരവിപ്പിച്ച് ഹൈക്കോടതി. കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 198 ജീവനക്കാർക്ക് ഈ മാസം 28ന് മുൻപ് പെൻഷൻ ആനുകൂല്യം നൽകണമെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചത്. ഇന്നലെയായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്.
ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യം സംബന്ധിച്ച് കൂടുതൽ വിശദീകരണം നൽകാനുണ്ടെന്ന് കെഎസ്ആർടിസി അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്. നാളെ കേസ് വീണ്ടും പരിഗണിക്കാമെന്ന് സിംഗിൾ ബെഞ്ച് അറിയിച്ചു. കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ച 198 ജീവനക്കാർക്ക് 50 ശതമാനം ആനുകൂല്യം ഉടൻ നൽകാനായിരുന്നു കഴിഞ്ഞ ദിവസം കോടതി നിർദ്ദേശിച്ചിരുന്നത്.
എന്നാൽ, ഇത്രയും തുക ഒരുമിച്ചു നൽകാൻ കഴിയില്ലെന്നും ഇടക്കാല ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നും കെഎസ്ആർടിസി മാനേജ്‌മെന്റ് ഇന്നലെ തന്നെ വ്യക്‌തമാക്കിയിരുന്നു. 2022 ജനുവരിയ്‌ക്ക് ശേഷം വിരമിച്ച 198 പേരാണ് ആനുകൂല്യം ലഭിക്കാത്തത് ചോദ്യം ചെയ്‌ത് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി, 50 ശതമാനം തുക ഇവർക്ക് അടിയന്തിരമായി നൽകണമെന്ന് ഇടക്കാല വിധി പുറപ്പെടുവിക്കുക ആയിരുന്നു.
എല്ലുമുറിയെ ജീവനക്കാർ അദ്ധ്വാനിച്ചിട്ടും വരുമാനം മുഴുവൻ ബാധ്യതകൾ തീർക്കാൻ ഉപയോഗിക്കുന്നത് നിർഭാഗ്യകരമാണെന്ന് കോടതി വിലയിരുത്തിയിരുന്നു. മാനേജ്‌മെന്റിനെ കെടുകാര്യസ്‌ഥതയിൽ ജീവനക്കാർ എന്തിന് ബുദ്ധിമുട്ടണമെന്ന ചോദ്യവും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ ഇന്നലെ ഉന്നയിച്ചിരുന്നു.
എന്നാൽ, കഴിഞ്ഞ മാസം ലഭിച്ച വരുമാനം ശമ്പളയിനത്തിൽ ഉപയോഗിച്ച് കഴിഞ്ഞെന്നും, പെൻഷൻ ആനുകൂല്യത്തിനായി മാറ്റിവെക്കാനായില്ലെന്നുമാണ് കെഎസ്ആർടിസി ഇന്നലെ കോടതിയെ അറിയിച്ചത്. വരുമാനത്തിൽ വർധനവ് ഉണ്ടായിട്ടും പെൻഷൻ അനുകൂല്യത്തിനായി നിശ്‌ചിത ശതമാനം തുക മാറ്റി വെക്കാത്തതിൽ കോടതി അതൃപ്‌തിയും പ്രകടിപ്പിച്ചിരുന്നു.
Most Read: കോയമ്പത്തൂർ കാർ സ്‌ഫോടനം: കേരളം ഉൾപ്പടെ 3 സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്