ചെന്നൈ: കോയമ്പത്തൂർ കാർ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്. കേരളം, തമിഴ്‌നാട്, കർണാടക സംസ്‌ഥാനങ്ങളിലെ 60 സ്‌ഥലങ്ങളിലാണ് ഇന്ന് പുലർച്ചെ മുതൽ എൻഐഎ റെയ്‌ഡ് തുടങ്ങിയത്. ഐഎസ് അനുഭാവികളെന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) റെയ്‌ഡ്.
കോയമ്പത്തൂർ സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ജമേഷ മുബീൻ, മംഗലാപുരം സ്‌ഫോടനത്തിൽ പ്രവർത്തിച്ച ഷാരിഖ് എന്നിവരുമായി ബന്ധപ്പെട്ട ആളുകളിലേക്കാണ് അന്വേഷണം നീളുന്നത്. 60 ഇടങ്ങളിലിലെ ഇവരുടെ വീടുകൾ, സ്‌ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് റെയ്‌ഡ് പുരോഗമിക്കുന്നത്. കേരളത്തിൽ എറണാകുളത്താണ് റെയ്‌ഡ് നടക്കുന്നത്. മട്ടാഞ്ചേരി, ആലുവയിൽ രണ്ടു സ്‌ഥലങ്ങൾ, പറവൂർ, ഇടത്തല എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്.
ആകെ അഞ്ചിടങ്ങളിൽ എറണാകുളത്ത് റെയ്‌ഡ് നടക്കുന്നുണ്ട്. മംഗളൂരു സ്‌ഫോടന കേസുമായി ബന്ധപ്പെട്ടാണ് കൊച്ചിയിൽ റെയ്‌ഡ് നടക്കുന്നത്. ഷാരിഖ് മംഗലാപുരത്ത് നിന്നും സ്‌ഫോടനത്തിന് തൊട്ടു മുൻപ് കേരളത്തിൽ എത്തിയെന്നും ഇവിടെ താമസിച്ചെന്നും കണ്ടെത്തിയിരുന്നു. അതിനുവേണ്ട സഹായങ്ങൾ ചെയ്‌ത് നൽകിയവരെ സംബന്ധിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
ചെന്നൈയിൽ രണ്ടിടങ്ങളിൽ റെയ്‌ഡ് നടക്കുന്നുണ്ട്. മണ്ണടിയിലും കൊടങ്ങയൂരുമാണ് റെയ്‌ഡ് നടക്കുന്നത്. തമിഴ്‌നാട്ടിൽ 40 ഇടങ്ങളിലാണ് പരിശോധന. കോയമ്പത്തൂരിൽ ഒക്‌ടോബർ 23ന് നടന്ന കാർ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് ഈ പരിശോധന. സ്‌ഫോടനത്തിൽ ചാവേറായ എന്‍ജിനീയറിങ് ബിരുദധാരിയായ ജമേഷ മുബീന്റെ ഭാര്യയുടെ മൊഴിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് റെയ്‌ഡ്.
ഒക്‌ടോബർ 23ന് പുലർച്ചെ 4 മണിക്കാണ് കോട്ടമേട് സംഗമേശ്വരർ ക്ഷേത്രത്തിനു മുന്നിൽ കാറിൽ രണ്ടു ചെറിയ സ്‌ഫോടനങ്ങളും ഒരു വൻ സ്‌ഫോടനവും നടന്നത്. ജമേഷ മുബീൻ ചാവേർ സ്‌ഫോടനം നടത്തിയതാണ് എന്നതിന് കൃത്യമായ തെളിവുകൾ കിട്ടിയാതായി എൻഐഎ വ്യക്‌തമാക്കിയിരുന്നു.
പിന്നാലെ, നവംബർ പത്തിന് കോയമ്പത്തൂർ കാർ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിൽ ദേശീയ അന്വേഷണ ഏജൻസി റെയ്‌ഡ് നടത്തിയിരുന്നു. 45 ഇടങ്ങളിലാണ് റെയ്‌ഡ് നടന്നിരുന്നത്. ജമേഷ മുബീൻ കേരളത്തിലെത്തി പലരെയും കണ്ടിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇയാൾ വിയ്യൂരിൽ എത്തിയത് എൻഐഎ കേസ് പ്രതി അംജത് അലിയെ കാണാൻ വേണ്ടിയാണെന്നും അന്വേഷണ ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചിരുന്നു.
Most Read: ബാലറ്റ് പെട്ടി കാണാതായ സംഭവം; തപാൽ വോട്ടുകൾ ഇന്ന് പരിശോധിക്കും