മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി കസ്‌റ്റഡിയിലുള്ള പ്രത്യേക തപാൽ വോട്ടുകളുടെ പരിശോധന ഇന്ന് നടക്കും. ഉച്ചക്ക് 1.30ന് ഹൈക്കോടതി രജിസ്‌ട്രാറുടെ സാന്നിധ്യത്തിലാകും ഇരു കക്ഷികളും ബാലറ്റുകൾ പരിശോധിക്കുക. കോടതിയുടെ സേഫ് കസ്‌റ്റഡിയിലുള്ള തപാൽ വോട്ടുകളിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് നേരിട്ട് കണ്ടു പരിശോധിക്കാൻ അവസരം നൽകണമെന്ന ഇടതു സ്‌ഥാനാർഥി കെപിഎം മുസ്‌തഫയുടെ ആവശ്യപ്രകാരമാണ് നടപടി.
348 തപാൽ വോട്ടുകൾ അസാധുവാക്കിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരുടെ നടപടി ചോദ്യം ചെയ്‌ത് ഇടതു സ്വതന്ത്ര സ്‌ഥാനാർഥി കെപിഎം മുസ്‌തഫ നൽകിയ ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്. 2021ലെ തിരഞ്ഞെടുപ്പ് സമയത്ത് അസാധുവാണെന്ന് കാണിച്ച 348 തപാൽ വോട്ട് എണ്ണാതിരുന്ന നടപടിയാണ് തന്റെ തോൽവിക്ക് കാരണമെന്നാണ് ഹരജിക്കാരൻ ആരോപിക്കുന്നത്. 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ വിജയിച്ചതെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ ഹരജി അംഗീകരിച്ച കോടതി, പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന സ്‌പെഷ്യൽ തപാൽ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന് നിർദ്ദേശിക്കുക ആയിരുന്നു. ഇതനുസരിച്ച് പെട്ടി കൊണ്ടുപോകാൻ ട്രഷറിയിൽ എത്തി സ്ട്രോങ് റൂം തുറന്നപ്പോഴാണ് മൂന്ന് പെട്ടികളിൽ ഒന്ന് കാണാനില്ലെന്ന് വ്യക്‌തമായത്. പിന്നീട് നടത്തിയ തിരച്ചിലിൽ മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ നിന്നാണ് ഈ പെട്ടി കണ്ടെത്തുന്നത്.
തുടർന്നാണ് കൃത്രിമത്വം നടന്നതായി ആരോപിച്ചു കെപിഎം മുസ്‌തഫ രംഗത്തെത്തിയത്. സംഭവത്തിൽ കൃത്യവിലോപം നടത്തിയ പെരിന്തൽമണ്ണയിലെ ട്രഷറി വകുപ്പിലെ രണ്ടു ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തിരുന്നു. പെരിന്തൽമണ്ണ മണ്ഡലത്തിലെ സ്‌പെഷ്യൽ തപാൽ വോട്ടുകൾ സൂക്ഷിക്കുന്നതിൽ ഗുരുതര വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥരെയാണ് സസ്‌പെൻഡ് ചെയ്‌തത്. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്റ് രാജീവ് എന്നിവരെയാണ് സംസ്‌ഥാന ട്രഷറി ഡയറക്‌ടർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്.
Most Read: മോശം പ്രകടനം; സംസ്‌ഥാന കോൺഗ്രസിൽ സമഗ്ര പുനഃസംഘടന ഉണ്ടായേക്കും