മലപ്പുറം: പെരിന്തൽമണ്ണയിലെ ട്രഷറി വകുപ്പിലെ രണ്ടു ഉദ്യോഗസ്‌ഥർക്ക് സസ്‌പെൻഷൻ. പെരിന്തൽമണ്ണ മണ്ഡലത്തിലെ സ്‌പെഷ്യൽ തപാൽ വോട്ടുകൾ സൂക്ഷിക്കുന്നതിൽ ഗുരുതര വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥരെയാണ് സസ്‌പെൻഡ് ചെയ്‌തത്. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്റ് രാജീവ് എന്നിവരെയാണ് സംസ്‌ഥാന ട്രഷറി ഡയറക്‌ടർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്.
ഇവർക്ക് പുറമെ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലെ രണ്ടു ഉദ്യോഗസ്‌ഥർക്ക് കളക്‌ടർ കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്. വീഴ്‌ചകളെ കുറിച്ച് വിശദമായി അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും കളക്‌ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്‌ചക്കുള്ളിൽ റിപ്പോർട് നൽകുമെന്ന് കളക്‌ടർ അറിയിച്ചു.
മലപ്പുറത്തെ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലിലേക്ക് തെറ്റായി പെട്ടി നൽകിയതിൽ ഇവർക്ക് വീഴ്‌ച പറ്റിയെന്ന് ട്രഷറി മധ്യമേഖലാ ഡെപ്യൂട്ടി ഡയറക്‌ടർ പ്രാഥമിക റിപ്പോർട് നൽകിയിരുന്നു. അതേസമയം, തപാൽ വോട്ടുകൾ സൂക്ഷിച്ച പെട്ടി കാണാതായ സംഭവം അതീവ ഗുരുതരമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു.
കോടതിയിൽ ഹാജരാക്കിയ തപാൽ വോട്ട് പെട്ടികൾ ഹൈക്കോടതിയുടെ സേഫ് കസ്‌റ്റഡിയിലേക്ക് മാറ്റി. കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് കക്ഷി ചേരാനുള്ള അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്‌ത് ഇടതു സ്വതന്ത്ര സ്‌ഥാനാർഥി കെപിഎം മുസ്‌തഫ നൽകിയ ഹരജിയിലാണ് തപാൽ വോട്ട് പെട്ടി ഹാജരാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.
2021ലെ തിരഞ്ഞെടുപ്പ് സമയത്ത് അസാധുവാണെന്ന് കാണിച്ച 348 തപാൽ വോട്ട് എണ്ണാതിരുന്ന നടപടിയാണ് തന്റെ തോൽവിക്ക് കാരണമെന്നാണ് ഹരജിക്കാരൻ ആരോപിക്കുന്നത്. 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ വിജയിച്ചതെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
ഈ ഹരജി അംഗീകരിച്ച കോടതി പെട്ടി കോടതിയിലേക്ക് മാറ്റണമെന്ന് നിർദ്ദേശിക്കുക ആയിരുന്നു. ഇതനുസരിച്ച് പെട്ടി കൊണ്ടുപോകാൻ ട്രഷറിയിൽ എത്തി സ്ട്രോങ് റൂം തുറന്നപ്പോഴാണ് പെട്ടി കാണാനില്ലെന്ന് വ്യക്‌തമായത്. മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ നിന്നാണ് പിന്നീട് ഈ പെട്ടി കണ്ടെത്തുന്നത്.
Most Read: പാലായിൽ കേരള കോൺഗ്രസിന് മുന്നിൽ മുട്ടുമടക്കി സിപിഎം; ജോസിൻ ബിനോ സ്‌ഥാനാർഥിയാകും