കോട്ടയം: പാലാ നഗരസഭാ അധ്യക്ഷ സ്‌ഥാന തർക്കം പരിസമാപ്‌തിയിൽ. ദിവസങ്ങളായി നഗരസഭാ അധ്യക്ഷ സ്‌ഥാനത്തെ ചൊല്ലിയുള്ള തർക്കം രൂക്ഷമായ പാലായിൽ ഒടുവിൽ കേരള കോൺഗ്രസിന് മുന്നിൽ സിപിഐഎം മുട്ടുമടക്കി. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി പകരം ജോസിൻ ബിനോ സിപിഐഎം സ്‌ഥാനാർഥിയാകും. സിപിഐഎം ഏരിയാ കമ്മിറ്റിയാണ് തീരുമാനം എടുത്തത്.
കേരള കോൺഗ്രസ് പ്രതിഷേധത്തെ തുടർന്നാണ് ബിനു പുളിക്കണ്ടത്തെ ഒഴിവാക്കിയത്. നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സിപിഎം അധ്യക്ഷ സ്‌ഥാനം ഏറ്റെടുക്കുന്നത്. ഇന്ന് 11 മണിക്കാണ് അധ്യക്ഷ തിരഞ്ഞെടുപ്പ്. 10.30 വരെ പത്രിക നൽകാം. സിപിഎം പാർലമെന്ററി പാർട്ടി നേതാവ് ബിനു പുളിക്കക്കണ്ടത്തെ അധ്യക്ഷൻ ആക്കുമെന്നായിരുന്നു പ്രചാരണം.
എന്നാൽ, അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ ജയിച്ച സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടത്തെ ചെയർമാൻ ആക്കുന്നതിൽ കേരള കോൺഗ്രസ്(എം) ശക്‌തമായ എതിർപ്പ് ഉയർത്തിയ സാഹചര്യത്തിലാണ് ഒടുവിൽ ജോസിൻ ബിനോയ്‌ക്ക് നറുക്ക് വീണത്.
നഗരസഭാ ഹാളിൽ ബിനു പുളിക്കക്കണ്ടം കേരള കോൺഗ്രസ്(എം) അംഗം ബൈജു കൊല്ലംപറമ്പിലിനെ മർദ്ദിച്ചതാണ് എതിർപ്പിന് കാരണം. ബിനു ഒഴികെ മറ്റാരെയും അംഗീകരിക്കാമെന്ന നിലപാടിലായിരുന്നു കേരള കോൺഗ്രസ്(എം). കഴിഞ്ഞ വർഷം ഡിസംബർ 28ന് ആണ് രണ്ടുവർഷ കാലാവധി അവസാനിച്ചത്. അന്ന് തന്നെ കേരള കോൺഗ്രസ്(എം) അധ്യക്ഷൻ രാജിവെക്കുകയും ചെയ്‌തു. അതിന് ശേഷം സിപിഎമ്മിൽ നിന്ന് ആര് അധ്യക്ഷൻ ആകുമെന്നതിനെ ചൊല്ലിയാണ് തർക്കങ്ങൾ ഉയർന്നത്.
Most Read: അപ്രതീക്ഷിത പടിയിറക്കം’; രാജി പ്രഖ്യാപിച്ച് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ