മലപ്പുറം: പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തപാൽ വോട്ടുപെട്ടി കാണാതായ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. അന്വേഷണം നടത്തി നാലാഴ്‌ചക്കകം റിപ്പോർട് സമർപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദ്ദേശം നൽകി. വോട്ടുപെട്ടി കാണാതായതും പോസ്‌റ്റൽ ബാലറ്റ് നഷ്‌ടമായതും അടക്കം നാല് വിഷയങ്ങളാണ് അന്വേഷിക്കേണ്ടത്.
അതേസമയം, കോടതിയുടെ കസ്‌റ്റഡിയിലുള്ള സീൽ ചെയ്‌ത പ്രത്യേക തപാൽ വോട്ടുകളുടെ പെട്ടി അടുത്ത വ്യാഴാഴ്‌ച ഉച്ചക്ക് രണ്ടു മണിക്ക് തുറക്കും. തുറന്ന കോടതിയിൽ ജഡ്‌ജിന്റെ സാന്നിധ്യത്തിൽ പെട്ടി തുറക്കാനാണ് ഹൈക്കോടതി ഉത്തരവ്. എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ വ്യാഴാഴ്‌ചക്കകം അറിയിക്കണമെന്ന് യുഡിഎഫ് സ്‌ഥാനാർഥി നജീബ് കാന്തപുരത്തിന് കോടതി നിർദ്ദേശം നൽകി.
അതിനിടെ, കേസിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ കക്ഷി ചേർക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ കോടതി ആവശ്യപ്പെട്ടാൽ എന്ത് സഹായവും നൽകാൻ തയ്യാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചു. 348 തപാൽ വോട്ടുകൾ അസാധുവാക്കിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരുടെ നടപടി ചോദ്യം ചെയ്‌ത് ഇടതു സ്വതന്ത്ര സ്‌ഥാനാർഥി കെപിഎം മുസ്‌തഫ നൽകിയ ഹരജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്.
2021ലെ തിരഞ്ഞെടുപ്പ് സമയത്ത് അസാധുവാണെന്ന് കാണിച്ച 348 തപാൽ വോട്ട് എണ്ണാതിരുന്ന നടപടിയാണ് തന്റെ തോൽവിക്ക് കാരണമെന്നാണ് ഹരജിക്കാരൻ ആരോപിക്കുന്നത്. 38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ വിജയിച്ചതെന്നും ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഹരജി അംഗീകരിച്ച കോടതി, പെരിന്തൽമണ്ണ സബ് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന സ്‌പെഷ്യൽ തപാൽ വോട്ടുകളും മറ്റും ഹൈക്കോടതിയുടെ സംരക്ഷണയിലേക്ക് മാറ്റണമെന്ന് നിർദ്ദേശിക്കുക ആയിരുന്നു.
ഇതനുസരിച്ച് പെട്ടി കൊണ്ടുപോകാൻ ട്രഷറിയിൽ എത്തി സ്ട്രോങ് റൂം തുറന്നപ്പോഴാണ് മൂന്ന് പെട്ടികളിൽ ഒന്ന് കാണാനില്ലെന്ന് വ്യക്‌തമായത്. പിന്നീട് നടത്തിയ തിരച്ചിലിൽ മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ നിന്നാണ് ഈ പെട്ടി കണ്ടെത്തുന്നത്. തുടർന്നാണ് കൃത്രിമത്വം നടന്നതായി ആരോപിച്ചു കെപിഎം മുസ്‌തഫ രംഗത്തെത്തിയത്.
Most Read: ‘മഞ്‌ജു വാര്യരെ വീണ്ടും വിസ്‌തരിക്കണം’; സർക്കാർ സുപ്രീം കോടതിയിൽ